കെ.എഫ്.ജോര്‍ജ്ജ്
എനിക്ക് ഒരു വയസ്സുള്ളപ്പോഴാണ് ഞങ്ങളുടെ കുടുംബം കോട്ടയം ജില്ലയിലെ പാലായില്‍ നിന്ന് കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറയിലേക്ക് കുടിയേറിയത്. എന്റെ കുഞ്ഞിക്കണ്ണുകളില്‍ ആദ്യം തെളിഞ്ഞതും ഇപ്പോഴും ഓര്‍മ്മയില്‍ മങ്ങാതെ നില്‍ക്കുന്നതും ചുറ്റുമുള്ള മലയോരങ്ങളില്‍ പടര്‍ന്ന കിടക്കുന്ന മരച്ചീനി കൃഷിയാണ്. അവിടവിടെ തെരുവപ്പുല്‍ കൃഷിയുമുണ്ട്. വീട്ടില്‍ നിന്നു നോക്കിയാല്‍ ആര്‍ത്തലച്ച് ഒഴുകുന്ന ഇരുവഞ്ഞിപ്പുഴ കാണാം. പുഴയിലൂടെ ഇടയ്ക്കിടെ തടികള്‍ കൂട്ടിക്കെട്ടിയ ചങ്ങാടങ്ങള്‍ നീങ്ങുന്നു. ഒറ്റത്തോര്‍ത്ത് മാത്രമുടുത്ത് സാഹസികരായ ചെറുപ്പക്കാരാണ് വലിയ മുളങ്കമ്പ് പുഴയിലൂന്നി ചങ്ങാടത്തെ വെള്ളച്ചാട്ടങ്ങള്‍ക്കും വലിയ കല്ലുകള്‍ക്കും ഇടയിലൂടെ കല്ലായിലെ തടി വില്‍പ്പന കേന്ദ്രത്തിലേക്ക് എത്തിക്കുന്നത്.
മുക്കത്തു നിന്നു തിരുവമ്പാടി വഴി 15 കിലോമീറ്ററോളം നടന്നാല്‍ മാത്രമേ വീട്ടിലെത്താനാവൂ. അഗസ്ത്യന്‍മുഴിയില്‍ ഇരുവഞ്ഞിപ്പുഴ കടക്കാന്‍ തോണി കയറണം. നടന്ന് തിരുവമ്പാടിയിലെത്തിയാല്‍ പുല്ലൂരാംപാറയ്ക്കുള്ള വഴിയില്‍ ഇരുമ്പകം തോടും കളിയാമ്പുഴ തോടും കടക്കണം. മഴക്കാലത്ത് ഈ തോടുകളില്‍ മലവെള്ളം കുത്തിയൊഴുകുന്നതിനാല്‍ റോഡ് ഗതാഗതം അസാധ്യമാകും. അപ്പോള്‍ മുക്കത്തു നിന്ന് പുല്ലൂരാംപാറയ്ക്ക് അടുത്തുള്ള കുമ്പിടാന്‍ വെള്ളച്ചാട്ടം വരെ തോണിയില്‍ നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കും. പുഴ വല്ലാതെ കലങ്ങി മറിയുന്ന മഴക്കാലത്ത് തോണി വരവും നിലയ്ക്കും. അതോടെ അങ്ങാടിയ്‌ക്കൊപ്പം നാട്ടുകാരും പട്ടിണിയിലാകും.
ഇന്ന് തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയുണ്ട്. ആധുനിക രീതിയില്‍ നിര്‍മ്മിച്ച മലയോര ഹൈവേ പുല്ലൂരാംപാറ വഴി കടന്നു പോകുന്നു. 60 വര്‍ഷം മുമ്പ് ഈ നാട് ഇങ്ങനെയായിരുന്നുവെന്ന് കുട്ടിത്തലമുറയ്ക്ക് വിശ്വസിക്കാന്‍ വിഷമം തോന്നാം.
പുല്ലൂരാംപാറയില്‍ അന്ന് യു.പി സ്‌കൂളേ ഉള്ളൂ. ഏഴാം ക്ലാസ് കഴിഞ്ഞാല്‍ ഉപരി പഠനത്തിന് കോടഞ്ചേരി, തിരുവമ്പാടി ഹൈസ്‌കൂളില്‍ പോകണം. ഞാന്‍ കോടഞ്ചേരി ഹൈസ്‌കൂളിലാണ് പഠിച്ചത്. ഇരുവഞ്ഞിപ്പുഴയും ചാലിപ്പുഴയും കടന്ന് 8 കിലോമീറ്റര്‍ നടക്കണം സ്‌കൂളിലെത്താന്‍. സ്‌കൂള്‍ വിട്ടുള്ള തിരിച്ചു നടത്തവും കൂടിയാകുമ്പോള്‍ ദിവസവും 16 കിലോമീറ്റര്‍ കാല്‍നട യാത്ര. കൂട്ടുകാരുമൊത്തുള്ള യാത്രയായതിനാല്‍ അന്ന് ഇത്രയും നടക്കുന്നതിന്റെ ക്ലേശം തോന്നിയിരുന്നില്ല.
ഇരുവഞ്ഞിപ്പുഴയ്ക്ക് മുള്ളുപാറ എന്ന സ്ഥലത്ത് ഇരുമ്പ് തൂക്കുപാലമുണ്ട്. വലിയ ഇരുമ്പു വടം പുഴക്കരയിലെ വന്‍ മരത്തില്‍ കെട്ടി, മറുകരയില്‍ പാറ കുഴിച്ച് വലിയ ഇരുമ്പു കമ്പി നാട്ടി കോണ്‍ക്രീറ്റ് ചെയ്ത് അതിലേക്ക് വടം വലിച്ചു കെട്ടി. ഇങ്ങനെ ഉറപ്പിച്ച രണ്ടു വടങ്ങളെ ചേര്‍ത്തുകൊണ്ട് കുറുകെ കമ്പികള്‍ ഉറപ്പിച്ചു. ഇങ്ങനെയുണ്ടാക്കിയ പ്ലാറ്റ്‌ഫോമില്‍ മുളപൊട്ടിച്ചു നിരത്തി. നാട്ടുകാര്‍ പണം പിരിച്ച് ഉണ്ടാക്കിയ ഈ പാലത്തില്‍ കയറുമ്പോള്‍ ഊഞ്ഞാലില്‍ കയറിയ അനുഭവമാണ്. ചവിട്ടുമ്പോള്‍ മുള തെന്നിക്കളിക്കും. താഴെ പതഞ്ഞൊഴുകുന്ന പുഴ വെള്ളം കാലില്‍ തെറിക്കും ആദ്യം പാലത്തില്‍ കയറുന്നവര്‍ക്ക് തലകറങ്ങും. പേടിയാകും. പക്ഷേ, ശീലമാകുമ്പോള്‍ പേടി മാറും.
ഇന്ന് പ്രശസ്തമായ കയാക്കിങ് മത്സരങ്ങള്‍ നടക്കുന്ന പുലിക്കയത്തെ ചാലിപ്പുഴയിലാണ് അടുത്ത പാലം കടക്കേണ്ടത്. വലിയ മരത്തടികള്‍ക്കു മുകളിലൂടെ പലകക്കഷ്ണങ്ങള്‍ ഉറപ്പിച്ചു ഒറ്റയടിപ്പാത പോലെ വീതി കുറഞ്ഞ പാലമാണിത്. കൈവരികളില്ല, ഒരു ധൈര്യത്തിന് നടന്ന് അക്കരെ കടക്കുന്നു. ഇത്തരമൊരു പാലത്തിലൂടെ ഇന്ന് ആരും കുട്ടികളെ സ്‌കൂളില്‍ വിടാന്‍ സമ്മതിക്കില്ല. നടക്കുമ്പോള്‍ അല്‍പ്പം ബാലന്‍സ് തെറ്റിയാല്‍ താഴെയുളള പാറയിലോ വെള്ളത്തിലോ വീണ് ജീവിത യാത്ര അവസാനിക്കും.
ഒന്‍പതില്‍ പഠിക്കുമ്പോള്‍ ഓണപ്പരീക്ഷയുടെ ഒരു ദിവസം കൂട്ടുകാരന്‍ എന്‍.വി.ജോസഫ് അവന്‍ പോകുന്ന വഴിയേ സ്‌കൂളില്‍ നിന്നു മടങ്ങാമെന്നു നിര്‍ദ്ദേശിച്ചു. പുലിക്കയത്തിനു കുറച്ചു താഴെയുള്ള തോണിപ്പാറ കടവു വഴിയാണ് അവന്‍ പോകുന്നത്. അവിടെ പുഴ ഇറങ്ങിക്കടക്കണം. പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ ഞങ്ങള്‍ കടവിലെത്തി. പുഴയില്‍ നല്ല ഒഴുക്ക്. ഒഴുകിപ്പോകുമോ എന്ന ഭയം ഉണ്ടായി. സാരമില്ല, കൈ നീട്ടിയാല്‍ മതി ഞങ്ങള്‍ പിടിച്ചുകൊള്ളാമെന്നു കൂട്ടത്തിലെ മുതിര്‍ന്ന കുട്ടികള്‍ ധൈര്യം തന്നു. തണ്ടും തടിയുമുള്ള ഒരു കൂട്ടുകാരന്‍ ഒഴുക്കിന് അപ്പുറം നിന്ന് കൈ നീട്ടി. ശക്തമായ ഒഴുക്കില്‍ കാല്‍ വെച്ച് അവന്റെ നേരെ കൈ നീട്ടിയതേ ഓര്‍മ്മയുള്ളൂ.
ഞാന്‍ ഒഴുക്കില്‍പ്പെട്ടു. കുറച്ചു താഴെ വലിയ കയമാണ്. മരണം മുന്നിലെന്നു മനസ് പറഞ്ഞു. സെക്കന്റുകള്‍ക്കുള്ളില്‍ എനിക്കു പ്രിയപ്പെട്ടവരും മാതാപിതാക്കളും ഞാന്‍ പ്രാര്‍ത്ഥിക്കുന്ന കന്യാമറിയവുമെല്ലാം വെള്ളിത്തിരയില്‍ പാഞ്ഞുപോകുന്ന ദൃശ്യങ്ങളായി ഉള്ളില്‍ നിറഞ്ഞു. ഈ യാത്ര വേണ്ടായിരുന്നു, എന്തിന് ഇതിനു പുറപ്പെട്ടു എന്ന ഖേദവും ഉള്ളില്‍ നിറഞ്ഞു.
പെട്ടെന്ന് എന്റെ കാല്‍ ഒരു പാറയില്‍ ഉറച്ചു. ഞാന്‍ പിടിച്ചു കയറി പാറയുടെ മുകളിലെത്തി. എന്റെ കൂട്ടുകാരെല്ലാം 200 മീറ്റര്‍ മുകളില്‍ വിരണ്ടു നില്‍ക്കുന്നു. ഞാന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചുവെന്ന പേടിയില്‍ തരിച്ചു നില്‍ക്കുകയായിരുന്നു അവര്‍. കാരണം ഞാന്‍ പിടിച്ചു കയറിയ പാറയ്ക്കു താഴെ നിലയില്ലാത്ത കയമാണ്. നിരവധി പേര്‍ അവിടെ മുങ്ങി മരിച്ചിട്ടുണ്ട്.
അപകടത്തില്‍പ്പെട്ടു ഗുരുതരാവസ്ഥയില്‍ എത്തുന്നവര്‍ പിന്നീട് ജീവിതത്തിലേക്കു തിരിച്ചു വരുന്നതിനിടയില്‍ ഇത്തരം ദൃശ്യങ്ങള്‍ കാണുന്നതായി പിന്നീടു വായിച്ചിട്ടുണ്ട്.
ഒ.വി.വിജയന്റെ പ്രശസ്തമായ ഖസാക്കിന്റെ ഇതിഹാസത്തില്‍ മുങ്ങാങ്കോഴിയുടെ അവസാനം എഴുതിയിരിക്കുന്നതു പോലെയാണ് ‘ അയാള്‍ കിണറ്റിലേക്ക് കൂപ്പുകുത്തി. കിണറുകടന്ന് ഉള്‍ക്കിണറ്റിലേക്ക്. വെള്ളത്തിന്റെ വില്ലീസു പടുതകളിലൂടെ അയാള്‍ നീങ്ങി. ചില്ലു വാതിലുകള്‍ കടന്ന്, സ്വപ്‌നത്തിലൂടെ, സാന്ധ്യ പ്രജ്ഞയിലൂടെ തന്നെ കൈനീട്ടി വിളിച്ച പൊരുളിന്റെ നേര്‍ക്ക് അയാള്‍ യാത്രയായി. അയാള്‍ക്കു പിന്നില്‍ ചില്ലു വാതിലുകള്‍ ഒന്നൊന്നായടഞ്ഞു’.
എന്റെ ഉള്‍ക്കണ്ണിലും ഇതുപോലെ ദൃശ്യങ്ങളുടെ ചില്ലു വാതിലുകള്‍ ഒന്നൊന്നായി അടയുന്ന അനുഭവമുണ്ടായി. ഒ.വി.വിജയനും ജീവിതത്തില്‍ ഇതുപോലെ അനുഭവമുണ്ടായിക്കാണണം. അല്ലെങ്കില്‍ ഇത്രയും ഭംഗിയായി ഈ അനുഭവം വിവരിക്കാനാവില്ലല്ലോ!
ചെയ്തു കൂട്ടിയ നന്മ തിന്മകള്‍ ജീവിതാന്ത്യത്തില്‍ മനസിലുണരും. മരണക്കിടക്കയില്‍ തിന്മകളുടെ ഭാരം മനസിനെ ഞെരുക്കും. ചെയ്ത തെറ്റുകള്‍ക്ക് പരിഹാരം ചെയ്യാനും ഇനി അവസരമില്ലല്ലോ. ഈ ഖേദത്തോടെ മരിക്കുന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരം. മതങ്ങളും ആചാര്യന്മാരും നല്ല മരണത്തിന് ഒരുങ്ങി ജീവിക്കണമെന്നു പറയുന്നതിന്റെ പൊരുള്‍ ഇതാണ്. ഒരു മുന്നറിയിപ്പുമില്ലാതെ മരണം കടന്നു വരാം. അപകടത്തില്‍പ്പെട്ട് ജീവനു ഭീഷണിയുണ്ടാകുമ്പോഴും ഈ അനുഭവത്തിന്റെ കൊച്ചു പതിപ്പാണ് മനസില്‍ ഉണരുന്നതെന്നു തോന്നുന്നു.
മലയോരങ്ങളിലെ പുഴകളില്‍ പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടായി ആളുകള്‍ അപകടത്തില്‍ പെടാറുണ്ട്. സമതലങ്ങളില്‍ പ്രസന്ന കാലാവസ്ഥയാണെങ്കിലും വന പ്രദേശത്ത് മഴയുണ്ടാകാം. ഇത് താഴെ അറിയാന്‍ പറ്റില്ല. പെട്ടെന്നാകും മലവെള്ളം കുതിച്ചു വരുന്നത്. പുഴയിലുള്ളവര്‍ അപകടത്തില്‍പ്പെടാം. ആനക്കാംപൊയിലിലെ അരിപ്പാറ, പതങ്കയം വെള്ളച്ചാട്ടങ്ങളില്‍ ഇങ്ങനെ സന്ദര്‍ശകര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.
സ്‌കൂള്‍ കാലത്ത് ഇരുവഞ്ഞിപ്പുഴ ഇറങ്ങിക്കടക്കുമ്പോള്‍ ഒരിക്കല്‍ അപകടത്തില്‍പ്പെട്ടു. പുഴയുടെ നടുവിലെത്തുമ്പോള്‍ പുഴ പെട്ടെന്ന് ഒഴുക്കു കുറഞ്ഞ് ശാന്തമാകുന്നു. കൂടെ മരച്ചില്ലകളും ഇലകളും ഒഴുകി വരുന്നു. മലവെള്ളം വരുന്നതിന്റെ മുന്നറിയിപ്പാണിത്. അരയ്‌ക്കൊപ്പം നിന്ന വെള്ളം ഒറ്റയടിക്ക് നെഞ്ചിനൊപ്പമായി. പുസ്തകം അക്കരയ്ക്കു വലിച്ചെറിഞ്ഞ് പെട്ടെന്ന് നീന്തി മറുകരയിലെത്തി. ഇവിടെ പുഴയ്ക്ക് ഒരു കൈവഴിയുണ്ട്. പെട്ടെന്ന് എത്തിയില്ലെങ്കില്‍ ഇവിടെയും വെള്ളം നിറഞ്ഞ് അക്കരെയെത്താനാവില്ല. ഓടിയെത്തിയതു കൊണ്ടാണ് അന്ന് കൈവഴിപ്പുഴയും കടന്ന് രക്ഷപ്പെടാനായത്.
അപകടങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ ജീവിതത്തോടു കൂടുതല്‍ സ്‌നേഹം തോന്നും. ആപത്തുകളെ പേടിക്കുകയോ വെറുക്കുകയോ വേണ്ട. അഹങ്കാരം ശമിപ്പിച്ച് കൂടുതല്‍ നല്ല മനുഷ്യരാകാന്‍ ഇത്തരം സംഭവങ്ങള്‍ നമ്മളെ പ്രാപ്തരാക്കുന്നു.
(മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജിന്റെ ഈ പംക്തി എല്ലാ ബുധനാഴ്ചകളിലും വായിക്കാവുതാണ്.അരനൂറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെയും സാഹിത്യ രംഗത്തെയും അനുഭവങ്ങളും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുതാണ് വാടാമല്ലികള്‍.)