കോഴിക്കോട് : തകഴി ശിവശങ്കരപ്പിള്ളയെ പോലുള്ള എഴുത്തുകാര്‍ ഇപ്പോള്‍ ഓര്‍മ്മിക്കപ്പെടുന്നതേയില്ലെന്ന് പ്രശസ്ത സാഹിത്യകാരന്‍ യുകെ. കുമാരന്‍ പറഞ്ഞു. മലയാള സാഹിത്യത്തെ വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചവരില്‍ ഒരാള്‍ തകഴിയായിരുന്നു. അടിസ്ഥാന വര്‍ഗത്തിന്റെ കഥകളും കര്‍ഷകരുടെ പ്രശ്‌നങ്ങളും സിവില്‍ സര്‍വീസ് രംഗത്തെ അപചയവുമൊക്കെ വളരെ മുമ്പ് തന്നെ തകഴി സാഹിത്യത്തില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പില്‍ക്കാല സാഹിത്യം തകഴിയെ ഉചിതമായ രീതിയില്‍ ഓര്‍മിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സദ്ഭാവന ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടത്തിയ തകഴി അനുസ്മരണ സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സദ്ഭാവന ബുക്‌സ് എഡിറ്റര്‍ സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു.
തകഴി സാഹിത്യ പുരസ്‌കാരം കവിത വിശ്വനാഥിനും (നോവല്‍ – ‘ജീവിതം = നീയും ഞാനും ), തകഴി കഥാപുരസ്‌കാരം ഷൈമജ ശിവറാമിനും (കഥാസമാഹാരം – ‘നിതാര’), തകഴി നോവല്‍ പുരസ്‌കാരം സന്ധ്യ ജലേഷിനും (നോവല്‍ – ‘ചൗപദി’) യുകെ. കുമാരന്‍ സമ്മാനിച്ചു. 15,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. എഴുത്തുകാരിയും ഗായികയുമായ അജിത മാധവ് പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറിയും മലയാള മനോരമ ചീഫ് സബ് എഡിറ്ററുമായ എം. ഷജില്‍ കുമാര്‍, കലാ-സാഹിത്യ പ്രവര്‍ത്തകരായ മോഹനന്‍ പുതിയോട്ടില്‍, ജയന്‍ കടലുണ്ടി, ലിംസി ആന്റണി, രമ്യ ബാലകൃഷ്ണന്‍, എം. ശിവരാമ പ്രകാശ്, പുരസ്‌കാര ജേതാക്കളായ കവിത വിശ്വനാഥ്, ഷൈമജ ശിവറാം, സന്ധ്യ ജലേഷ് എന്നിവര്‍ മറുമൊഴി നടത്തി.
തകഴി എന്നും ഓര്‍മ്മിക്കപ്പെടേണ്ടതാണ്; യുകെ കുമാരന്‍