കോഴിക്കോട്: എഴുത്ത് ഉള്ളിലെ ചോദനകളുടെ ആവിഷ്ക്കാരമാണെന്നും, പേനയും എഴുതാനുള്ള ബുക്കും ഏറ്റവും മികച്ച സുഹൃത്തുക്കളാണെന്നും എഴുത്തുകാരിയും അഭിനേത്രിയുമായ ശ്രീജ ചേളന്നൂര്‍ പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. തന്റെ കുടുംബത്തില്‍ ആര്‍ക്കും എഴുത്തിന്റേയോ, കലാ പാരമ്പര്യത്തിന്റേയോ പശ്ച്ചാതലമില്ലെന്നും ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചാത്തുക്കുട്ടി മാസ്റ്ററാണ് തന്റെ കഴിവുകളെ തിരിച്ചറിഞ്ഞ് പ്രോത്സാഹനം നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
9-ാം ക്ലാസ്സിലെ മലയാളം ടീച്ചറായിരുന്ന പ്രസന്ന ടീച്ചറാണ് എന്നിലെ കഥാകാരിയെ തിരിച്ചറിഞ്ഞത്. കഥകള്‍ വായിച്ച് നോക്കി എഡിറ്റ് ചെയത് ഉപദേശ നിര്‍ദ്ദേശങ്ങളും ടീച്ചര്‍ നല്‍കിയിരുന്നു. കുട്ടിക്കാലത്ത് വായിച്ച ബാലസാഹിത്യ പ്രസിദ്ധീകരണങ്ങള്‍, റേഡിയോയിലൂടെ സിനിമാ പാട്ട് കേള്‍ക്കുമ്പോള്‍ അത് സ്ലേറ്റില്‍ എഴുതി വാക്കുകളുടെ ഭംഗി കൗതുകത്തോടെ നോക്കിയാസ്വദിച്ചതിന്റെ തുടര്‍ച്ചയായാണ് എന്നിലെ എഴുത്തുകാരി രൂപപ്പെട്ടത്.
അനുഭവങ്ങളാണ് എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത്. മനസ്സിന്റെ ഉള്‍വിളികളെ പ്രകാശിപ്പിക്കാന്‍ ഏറ്റവും നല്ല വേദിയാണ് എഴുത്ത്. മനസ്സില്‍ ഉള്‍വിളിയുണ്ടാവുമ്പോള്‍, എഴുതുമ്പോഴാണ് എഴുത്തിന്റെ പൂര്‍ണ്ണത ലഭിക്കുകയും അത് വായനക്കാരുടെ ഹൃദയം കീഴടക്കുകയും ചെയ്യൂ എന്നതാണ് എന്റെ കാഴ്ചപ്പാട്. ഉള്ളുപൊട്ടുന്ന സാമൂഹിക വിഷയങ്ങള്‍ അതുകൊണ്ടാണ് എന്റെ രചനകളിലൂടെ പ്രകാശിതമാവുന്നത്. എഴുത്ത്, നാടകം, ഷോര്‍ട്ട് ഫിലിം എന്നിവയിലൂടെയാണ് ഞാന്‍ സമൂഹവുമായി സംവദിക്കുന്നത്. ജീവിതത്തില്‍ പലപ്പോഴും നേരിട്ട ഒറ്റപ്പെടലും എഴുത്തുകാരിയുടെ പന്ഥാവിലേക്ക് നയിച്ചിട്ടുണ്ടെന്നവര് കൂട്ടിച്ചേര്‍ത്തു.
പീപ്പിള്‍സ് റിവ്യൂ സന്ദര്‍ശിക്കാനെത്തിയ ശ്രീജ ചേളന്നൂരിനെ പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍, മഹിളാവീഥി മാഗസിന് എഡിറ്റര്‍ അനീസ.എ.കെ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.