വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി; കുവൈത്തിനെതിരെ അവസാന മത്സരം

വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി; കുവൈത്തിനെതിരെ അവസാന മത്സരം

മുംബൈ: ഇന്ത്യന്‍ നായകനും ഇതിഹാസ സ്ട്രൈക്കറുമായ സുനില്‍ ഛേത്രി വിരമിക്കുന്നു. ജൂണ്‍ ആറിനു കുവൈറ്റുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരം ഇന്ത്യന്‍ കുപ്പായത്തിലെ തന്റെ അവസാന പോരാട്ടമാണെന്നു ഛേത്രി എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വ്യക്തമാക്കി.

39ാം വയസിലാണ് സമ്മോഹനവും അവിസ്മരണീയവുമായ ഒരു യാത്രക്ക് ഛേത്രി വിരാമമിടുന്നത്. ഇന്ത്യക്കായി 145 മത്സരങ്ങള്‍ കളിച്ച് 93 ഗോളുകള്‍ നേടിയ ഛേത്രിയാണ് ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരന്‍. ലോകത്തെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തും ഛേത്രിയുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അലി ദേയി, ലയണല്‍ മെസി എന്നിവരാണ് ചേത്രിക്ക് മുന്നില്‍.

ഇന്ത്യക്കൊപ്പം നാല് സാഫ് ചാമ്പ്യന്‍ഷിപ്പ്, മൂന്ന് നെഹ്റു കപ്പ്, രണ്ട് ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്, ചാലഞ്ച് കപ്പ് കിരീട നേട്ടങ്ങളില്‍ ഛേത്രി പങ്കാളിയായി. അണ്ടര്‍ 20ല്‍ കളിക്കുമ്പോള്‍ ഇന്ത്യക്കായി സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും നേടി. ഏഴ് തവണ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ഛേത്രി നേടിയിട്ടുണ്ട്.

ദേശീയ ടീമിനായുള്ള യാത്ര അവിസ്മരണീയമാണെന്നു ഛേത്രി വ്യക്തമാക്കി. ഇന്ത്യക്കായുള്ള അരങ്ങേറ്റം ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണെന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ 19 വര്‍ഷമായി ഇന്ത്യക്കായി കളിക്കുന്നതിന്റെ സമ്മര്‍ദ്ദം ഞാന്‍ അനുഭവിക്കുന്നുണ്ട്. എന്നെ സംബന്ധിച്ച് ആ സമ്മര്‍ദ്ദമാണ് ഏറ്റവും വലിയ സന്തോഷം. വ്യക്തിപരമായ ചിന്തകള്‍ എനിക്കുണ്ടായിരുന്നില്ല. രാജ്യത്തിനായി നിരവധി മത്സരങ്ങള്‍ കളിച്ചു. നല്ലതും മോശവുമായ അനുഭവങ്ങളുണ്ട്. അതിനാല്‍ കളി നിര്‍ത്താനുള്ള തീരുമാനത്തിലേക്ക് ഞാനെത്തി. അടുത്ത മത്സരത്തോടെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിക്കുകയാണ്.’

‘സ്വയം പലവട്ടം ആലോചിച്ചാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. ഞാന്‍ എന്റെ പഴയ കാലങ്ങളും ആലോചിച്ചു. കോച്ച്, ടീം, സഹ താരങ്ങള്‍, മൈതാനങ്ങള്‍, എവേ മത്സരങ്ങള്‍, നല്ല കളി, മോശം കളി, വ്യക്തിഗത പ്രകടനങ്ങള്‍ എല്ലാ ഫ്ളാഷുകളായി മിന്നി മറഞ്ഞു. ഒടുവില്‍ ഞാന്‍ വിരമിക്കാന്‍ തീരുമാനിച്ചു.’

‘ഞാന്‍ ഇക്കാര്യം ആദ്യം പറഞ്ഞത് എന്റെ അച്ഛനോടും അമ്മയോടും ഭാര്യയോടുമാണ്. അച്ഛന്‍ സന്തോഷത്തോടെയാണ് എന്റെ വാക്കുകള്‍ സ്വീകരിച്ചത്. എന്നാല്‍ അമ്മയും ഭാര്യയും പൊട്ടിക്കരയുകയായിരുന്നു. എന്റെ മത്സര യാത്രകളിലെ ഒരുക്കങ്ങള്‍ക്ക് സാഹയം ചെയ്യാറുള്ളപ്പോള്‍ എന്റെ മുഖത്തെ സമ്മര്‍ദ്ദം അവര്‍ കാണാറുണ്ട്. പൊട്ടിക്കരഞ്ഞ അവര്‍ക്കു പോലും ഇത് പെട്ടെന്നു ഉള്‍ക്കൊള്ളാന്‍ സാധിച്ചേക്കില്ല.’

‘എനിക്ക് ക്ഷീണമുണ്ട് എന്നൊന്നും ഇക്കാര്യത്തില്‍ അര്‍ഥമില്ല. സഹജാവബോധത്തിന്റെ പുറത്താണ് വിരമിക്കല്‍ തീരുമാനം. ഏറെ, ഏറെ ചിന്തിച്ചെടുത്തതാണ്…’ ഛേത്രി വ്യക്തമാക്കി.

 

വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി; കുവൈത്തിനെതിരെ അവസാന മത്സരം

 

Share

Leave a Reply

Your email address will not be published. Required fields are marked *