‘സ്വയംപ്രഖ്യാപിത ബാഹുബലി, പെണ്‍കുട്ടികളുടെ കണ്ണീരിനേക്കാള്‍ വലുതാണോ രാഷ്ട്രീയ നേട്ടം’ രാഹുല്‍ ഗാന്ധി

‘സ്വയംപ്രഖ്യാപിത ബാഹുബലി, പെണ്‍കുട്ടികളുടെ കണ്ണീരിനേക്കാള്‍ വലുതാണോ രാഷ്ട്രീയ നേട്ടം’ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ സ്വയംപ്രഖ്യാപിത ബാഹുബലിയെന്നു വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുസ്തി താരങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ തീരുമാനങ്ങളെടുക്കുന്നതിനെ വിമര്‍ശിച്ചാണ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ രാഹുല്‍ നിലപാട് അറിയിച്ചത്. ഗുസ്തി താരം വിനേഷ് ഫോഗട്ട് തനിക്കുലഭിച്ച ഖേല്‍രത്‌ന, അര്‍ജുന പുരസ്‌കാരങ്ങള്‍ ഇന്നലെ ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ ഉപേക്ഷിച്ചിരുന്നു.

”രാജ്യത്തെ ഏതു പെണ്‍കുട്ടിക്കും ആത്മാഭിമാനമാണ് ആദ്യം വരുന്നത്. പിന്നീടേ ഏതു മെഡലും ആദരവും വരികയുള്ളൂ. പെണ്‍കുട്ടികളുടെ കണ്ണുനീരിനെക്കാള്‍ വലുതാണോ ‘സ്വയംപ്രഖ്യാപിത ബാഹുബലി’ക്ക് ‘രാഷ്ട്രീയ നേട്ടങ്ങള്‍’. പ്രധാനമന്ത്രി ഈ രാജ്യത്തിന്റെ രക്ഷാധികാരിയാണ്. അദ്ദേഹത്തില്‍നിന്ന് ഇത്തരം ക്രൂരത കാണുന്നത് വേദനിപ്പിക്കുന്നു” രാഹുല്‍ എക്‌സില്‍ കുറിച്ചു.
നേരത്തേ, മെഡലുകള്‍ തിരിച്ചേല്‍പ്പിച്ച ബജ്രംഗ് പുനിയയെ രാഹുല്‍ നേരിട്ടെത്തി കണ്ടിരുന്നു. പ്രിയങ്ക ഗാന്ധി സാക്ഷി മാലിക്കുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ബിജെപി എംപി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അടുപ്പക്കാരനായ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തില്‍ ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വീണ്ടും വഞ്ചിതരാകുന്നുവെന്ന തോന്നല്‍ താരങ്ങള്‍ക്കുണ്ടായത്. സഞ്ജയ് സിങ് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചു; പിന്തുണയുമായി ഒളിംപിക് മെഡല്‍ ജേതാവ് ബജ്രംഗ് പുനിയ പത്മശ്രീ പുരസ്‌കാരം കര്‍ത്തവ്യപഥില്‍ ഉപേക്ഷിച്ചു.

 

‘സ്വയംപ്രഖ്യാപിത ബാഹുബലി, പെണ്‍കുട്ടികളുടെ കണ്ണീരിനേക്കാള്‍ വലുതാണോ രാഷ്ട്രീയ നേട്ടം’ രാഹുല്‍ ഗാന്ധി

Share

Leave a Reply

Your email address will not be published. Required fields are marked *