വിജയകാന്തിന് കണ്ണീരോടെ വിട

വിജയകാന്തിന് കണ്ണീരോടെ വിട

വെള്ളിയാഴ്ച  സിനിമാ ചിത്രീകരണങ്ങളില്ല

ചെന്നൈ: അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ജന സാഗരം. പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും ഡി.എം.ഡി.കെ. ആസ്ഥാനത്തും വീട്ടിലുമെത്തി ആദരാജ്ഞലിയര്‍പ്പിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വസതിയിലെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു. ആരോഗ്യമന്ത്രി എം. സുബ്രഹ്‌മണ്യനും ഒപ്പമുണ്ടായിരുന്നു. വിജയകാന്തിന്റെ ഭാര്യ പ്രേമലതയെയും മക്കളെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.

തുടര്‍ന്ന് കോയമ്പേടുള്ള പാര്‍ട്ടി ആസ്ഥാനത്തേക്ക് വിലാപയാത്ര തുടങ്ങി. ഭാര്യ പ്രേമലതയും മക്കളായ വിജയ പ്രഭാകരനും ഷണ്‍മുഖ പാണ്ഡ്യനും വാഹനത്തെ അനുഗമിച്ചു. വിജയകാന്തിനെ അവസാനനോക്കു കാണാന്‍ വഴിനീളെ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. പൂക്കള്‍ വിതറിയും കണ്ണീര്‍ വാര്‍ത്തും അവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. ജനത്തിരക്കു നിയന്ത്രിക്കാന്‍ വന്‍ പോലീസ് സന്നാഹമേര്‍പ്പെടുത്തിയിരുന്നു. ഡി.എം.ഡി.കെ. ആസ്ഥാനത്ത് മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു. രാഷ്ട്രീയനേതാക്കളും സിനിമാ പ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും പൊതുജനങ്ങളും കണ്ണീരോടെ വിജയകാന്തിനു വിടചൊല്ലി. മന്ത്രി ഉദയനിധി സ്റ്റാലിന്‍, അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി, പുതുച്ചേരി ലെഫ്.ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, വി.കെ. ശശികല, ദ്രാവിഡ കഴകം പ്രസിഡന്റ് കെ. വീരമണി, സംഗീതസംവിധായകന്‍ ഇളയരാജ, നടന്‍മാരായ ഗൗണ്ടമണി, മന്‍സൂര്‍ അലിഖാന്‍, പ്രഭു, സൂരി, ആനന്ദ് രാജ്, സംവിധായകരായ ടി. രാജേന്ദര്‍, വിക്രമന്‍, എ.ആര്‍. മുരുഗദാസ്, കവി വൈരമുത്തു തുടങ്ങി ഒട്ടേറെപ്പേര്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി.

ദുഃഖസൂചകമായി 15 ദിവസത്തേക്ക് ഡി.എം.ഡി.കെ. പാര്‍ട്ടി പതാക പകുതി താഴ്ത്തിക്കെട്ടും. ചെന്നൈയിലെ തിയേറ്ററുകളില്‍ രാവിലെയുള്ള പ്രദര്‍ശനവും മാറ്റിവെച്ചു. വെള്ളിയാഴ്ച സിനിമാ ചിത്രീകരണങ്ങള്‍ നടത്തില്ലെന്ന് സംഘടനകള്‍ പ്രഖ്യാപിച്ചു.

 

 

 

വിജയകാന്തിന് കണ്ണീരോടെ വിട

Share

Leave a Reply

Your email address will not be published. Required fields are marked *