നൂനസ് ഷോക്ക്; ബ്രസീലിനെ തകര്‍ത്ത് യുറുഗ്വെ

നൂനസ് ഷോക്ക്; ബ്രസീലിനെ തകര്‍ത്ത് യുറുഗ്വെ

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ ഞെട്ടിച്ച് യുറുഗ്വെ. എതിരില്ലാത്ത രണ്ട് ഗോളിനാണ് യുറുഗ്വെ മഞ്ഞപ്പടയെ തകര്‍ത്തത്. ഡാര്‍വിന്‍ നൂനസും നികോളാസ് ഡി ലാക്രൂസുമാണ് യുറുഗ്വെക്കായി വലകുലുക്കിയത്. ഒരുഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞ നൂനസാണ് ബ്രസീലിയന്‍ വധത്തിന് ചുക്കാന്‍ പിടിച്ചത്. 2015 ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ ഒരു ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പരാജയപ്പെടുന്നത്.

മത്സരത്തിന്റെ 42 ാം മിനിറ്റില്‍ ഡാര്‍വിന്‍ നൂനസിലൂടെയാണ് യുറുഗ്വെ ആദ്യം മുന്നിലെത്തിയത്. മൈതാനത്തിന്റെ ഇടതു വിങ്ങിലൂടെ കുതിച്ച അരോഹോയുടെ പാസില്‍ ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ നൂനസ് ബ്രസീലിയന്‍ വലകുലുക്കി.

പെനാല്‍ട്ടി ബോക്സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് രണ്ടാം ഗോള്‍ പിറന്നത്. 77 ാം മിനിറ്റില്‍ പെനാല്‍ട്ടി ബോക്സില്‍ വച്ച് നൂനസ് മറിച്ച് നല്‍കിയ പന്തിനെ വലയിലേക്ക് തിരിച്ച് വിടേണ്ട പണിയേ ലാ ക്രൂസിനുണ്ടായിരുന്നുള്ളൂ.

നെയ്മര്‍ ജൂനിയറും വിനീഷ്യസ് ജൂനിയറുമടക്കം ബ്രസീലിന്റെ പേരുകേട്ട താര നിര കളത്തിലിറങ്ങിയിട്ടും യുറുഗ്വെന്‍ കരുത്തിന് മുന്നില്‍ മഞ്ഞപ്പടക്ക് അടിപതറി. ആദ്യ പകുതിയുടെ അവസാനത്തില്‍ നെയ്മര്‍ ജൂനിയര്‍ പരിക്കേറ്റ് കളംവിട്ടതും ബ്രസീലിന് വിനയായി.

മത്സരത്തില്‍ 62 ശതമാനം പന്ത് കൈവശം വച്ചത് ബ്രസീലായിരുന്നെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് ജയങ്ങളുമായി യുറുഗ്വെ രണ്ടാം സ്ഥാനത്തേക്ക് കയറി. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയങ്ങളുള്ള അര്‍ജന്റീന തന്നെയാണ് ഒന്നാമത്.

Share

Leave a Reply

Your email address will not be published. Required fields are marked *