ഉളിക്കലിൽ ഭീതിവിതച്ച കാട്ടാന പോയ  വഴിയിൽ മൃതദേഹം കൈ അറ്റനിലയിൽ

ഉളിക്കലിൽ ഭീതിവിതച്ച കാട്ടാന പോയ വഴിയിൽ മൃതദേഹം കൈ അറ്റനിലയിൽ

കണ്ണൂർ:കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങിയ ഉളിക്കലിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കാംപൊയിൽ സ്വദേശി ആദൃശ്ശേരി ജോസാണ് മരിച്ചത്. ലത്തീൻ പള്ളിപ്പറമ്പിലാണ് മൃതദേഹം കണ്ടത്.ദേഹത്തു മുഴുവൻ പരിക്കുകളുണ്ട്. ഒരു കൈ അറ്റ നിലയിലാണ്. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാകാമെന്നാണ് നിഗമനം. ഇരിക്കൂർ എം.എൽ.എ. സജീവ് ജോസഫ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.

ജോസിനെ ഇന്നലെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. ‘ആന വരുന്നുണ്ടെന്നും ഓടിക്കോ എന്നും നാട്ടുകാരനായ ഒരാൾ ജോസിനോട് വിളിച്ചുപറഞ്ഞിരുന്നു. അപ്പോൾ എല്ലാവരും കൂട്ടത്തോടെ ഓടി. അതിനിടയിൽ ജോസിനെ ശ്രദ്ധിക്കാൻ വിട്ടുപോയി. അതിനുശേഷം ഇന്നാണിപ്പോൾ മൃതദേഹം കാണുന്നത്’- നാട്ടുകാരൻ പറഞ്ഞു. പടക്കം പൊട്ടിച്ചതിനു പിന്നാലെ ആന പരിഭ്രാന്തനായി ഓടിയപ്പോഴായിരിക്കാം അപകടമെന്നാണ് കരുതുന്നത്. പടക്കം പൊട്ടിച്ചതോടെയാണ് ആന വിരണ്ടോടിയതെന്നും അതിനു പിന്നാലെയാണ് ജോസിനോട് ഓടാൻ പറഞ്ഞിരുന്നതെന്നും നാട്ടുകാർ പറയുന്നുണ്ട്.

കർണാടക വനമേഖലയിൽനിന്ന് 12 കിലോമീറ്ററോളം കിലോമീറ്റർ അകലെയുള്ള ഉളിക്കൽ ടൗണിൽ കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങിയത് പ്രദേശത്ത് വലിയ ഭീതി സൃഷ്ടിച്ചിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർക്ക് ജാഗ്രതാ നിർദേശങ്ങൾ നൽകുകയും കടകളും സ്‌കൂളുകളും അടപ്പിക്കുകയും ചെയ്തിരുന്നു. 24 മണിക്കൂറോളം ഉളിക്കലിൽ നിലയുറപ്പിച്ച ശേഷം വ്യാഴാഴ്ച പുലർച്ചെയോടെയാണ് ആന കാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെ ആനയെക്കണ്ട് ഭയന്നോടിയ ആറുപേർക്ക് പരിക്കേൽക്കുകയുമുണ്ടായി.

Share

Leave a Reply

Your email address will not be published. Required fields are marked *