ഇരുട്ടിലായ ഗാസയിലെ ആശുപത്രികളിൽ  ജീവന് വേണ്ടി മല്ലിട്ട് ആയിരങ്ങൾ

ഇരുട്ടിലായ ഗാസയിലെ ആശുപത്രികളിൽ ജീവന് വേണ്ടി മല്ലിട്ട് ആയിരങ്ങൾ

ഇസ്രയേലിന്റെ ആക്രമണവും ഉപരോധങ്ങളും ഗാസയിലെ ജനങ്ങൾക്ക് മേൽ ആരംഭിച്ചതിന് ശേഷം ആയിരക്കണക്കിന് ആയിരങ്ങളാണ് ഗാസയിലെ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത്. ഗാസയിലേക്കുള്ള വെള്ളം- ഭക്ഷണം- വൈദ്യുതി- ഇന്ധനം എന്നിവയുടെ വിതരണത്തിന് തിങ്കളാഴ്ച ഇസ്രയേൽ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് കാര്യങ്ങൾ സങ്കീര്ണമായത്. ഇതോടെ ഗാസയിലെ ആശുപത്രികൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. ഇരുട്ടിലായ ആശുപത്രികൾ കൈവശമുള്ള ഇന്ധനം ഉപയോഗിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതും ഉടൻ അവസാനിക്കുമെന്ന് അധികൃതർ പറയുന്നു. അതോടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് അവസാന അത്താണിയായ ആശുപത്രികളും രക്ഷയ്‌ക്കെത്തില്ല. രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് ഇത്തരത്തിൽ ആക്രമണങ്ങളുടെ കെടുതികൾക്കും ഇല്ലായ്മകളുടെ ദുരിതത്തിലും അകപ്പെട്ട് ജീവിതം തള്ളിനീക്കുന്നത്.

ആക്രമണവും പ്രത്യാക്രമണവും ആരംഭിച്ചതിന് ശേഷം സൂപ്പർമാർക്കറ്റുകളിൽ ലഭിക്കുന്ന സംസ്‌കരിച്ച് ടിന്നിലടച്ച ഭക്ഷണങ്ങളെയാണ് ഗാസയിലെ മനുഷ്യർ ആശ്രയിച്ചിരുന്നത്. വൈദ്യുതി ഇല്ലാതായതോടെ അവ സൂക്ഷിച്ചുവയ്ക്കാനുള്ള സംവിധാനങ്ങളും തകരാറിലായി. ഇനി കുറച്ച് മണിക്കൂറുകൾ കൂടിയേ ഇവ കേടുകൂടാതെ നിലനിൽക്കുവെന്ന അവസ്ഥയാണ്. അങ്ങനെകൂടി ഉണ്ടായാൽ പട്ടിണിമൂലം ആളുകൾ മരിക്കുന്ന, ഒരു മനുഷ്യനിർമിത ദുരന്തത്തിലേക്കാകും ഗാസ ചെന്നെത്തുക.

ആശയവിനിമയ സംവിധാനങ്ങളും തകരാറിലായതോടെ മാനുഷിക സഹായങ്ങൾ എത്തിക്കാനോ അടിയന്തര ആവശ്യങ്ങൾക്ക് അധികൃതരെ ബന്ധപ്പെടാനോ സാധിക്കാത്ത ദുരവവസ്ഥയും മുനമ്പിൽ നിലനിൽക്കുന്നു. മാധ്യമപ്രവർത്തകരെ പോലും ഇത് പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഫോണുകളിലും ലാപ്‌ടോപ്പുകളിലും ചാർജില്ലാതെ വരുന്നതുമൂലം പുറത്തേക്ക് ബന്ധപ്പെടാൻ ഗാസയിൽ നിന്നുള്ള റിപ്പോട്ടർമാർക്ക് സാധിക്കുന്നില്ല. പലരും പവർ ബാങ്കുകളെയാണ് ആശ്രയിക്കുന്നതെങ്കിലും അതും ഉടൻ നിശ്ചലമായേക്കും.

ആക്രമണങ്ങൾ തുടരുന്ന ഗാസയിൽ ഇതുവരെ 1100 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രയേലിലെ മരണസംഖ്യ 1200 പിന്നിട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. സംഘർഷം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ ശ്രമം നടത്തുന്നുണ്ടെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *