കര്‍ണാടക തെരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്; താരപ്രചാരകരെയിറക്കി കോണ്‍ഗ്രസും ബി. ജെ. പിയും

കര്‍ണാടക തെരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്; താരപ്രചാരകരെയിറക്കി കോണ്‍ഗ്രസും ബി. ജെ. പിയും

ബെംഗളുരു : മെയ് പത്തിന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്. ഇന്നലെ രാത്രിയോടെ ബി. ജെ. പിയും കോണ്‍ഗ്രസും അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു. കോണ്‍ഗ്രസ് പുറത്തുവിട്ട അഞ്ചാം സ്ഥാനാര്‍ഥി പട്ടികയില്‍ ബസവരാജ് ബൊമ്മെയ്ക്ക് എതിരേ യാസിര്‍ അഹമ്മദ് ഖാന്‍ പഠാനെ മത്സരിപ്പിക്കാനാണ് തീരുമാനം. നേരത്തേ  ബൊമ്മേയ്ക്ക് എതിരേ മുഹമ്മദ് യൂസഫ് സാവനൂരിനെയായിരുന്നു തീരുമാനിച്ചത്. കേന്ദ്ര നേതൃത്വം സീറ്റ് നല്‍കില്ല എന്നുറപ്പിച്ച് പറഞ്ഞതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച മുന്‍ ഉപ മുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയുടെ മകന്‍ കെ ഇ കാന്തേഷിന് ഇത്തവണയും സീറ്റില്ല. ശിവമൊഗ്ഗ സീറ്റില്‍ ലിംഗായത്ത് നേതാവായ എസ് എസ് ചന്ന ബസപ്പ മത്സരിക്കും. ജെ. ഡി. എസ് ഇനി പത്ത് സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബാക്കിയാണ്.

മുഖ്യമന്ത്രി ബൊമ്മൈയും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും അടക്കമുള്ളവര്‍ ഇന്നലെ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. ബ്രിട്ടീഷുകാരോട് പോരാടി വിജയിച്ച കിട്ടൂര്‍ റാണി ചെന്നമ്മയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നും വന്‍ റാലിയായിട്ടായിരുന്നു ബൊമ്മൈ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ കിച്ച സുദീപും ബി. ജെ. പി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയും റാലിക്ക് നേതൃത്വം നല്‍കി. ഇന്നലെ 59 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ജെഡിഎസ് നഞ്ചന്‍ഗുഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.

ഇതിനിടെ ഭരണം പിടിക്കാന്‍ ബി. ജെ. പിയും കോണ്‍ഗ്രസും താരപ്രചാരണം ആരംഭിച്ചു കഴിഞ്ഞു. താരപ്രചാരകരായ 40 പേരുടെ പട്ടികയാണ് ബി. ജെ. പി പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിധിന്‍ ഗഡ്കരി, പ്രഹ്ളാദ് ജോഷി, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, തുടങ്ങിയവര്‍ വിവിധ മണ്ഡലങ്ങളില്‍ റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ബി. ജെ. പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ശിവരാജ് സിങ് ചൗഹാന്‍, ഹിമന്ത ബിശ്വ ശര്‍മ എന്നിവരും പ്രചാരണ പട്ടികയിലുണ്ട്.

കോണ്‍ഗ്രസിന്റെ താരപ്രചരണത്തിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി, കെ.സി. വേണുഗോപാല്‍, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍, ജയറാം രമേശ്, പി. ചിദംബരം, കനയ്യ കുമാര്‍ എന്നിവരാണ്. രാജസ്ഥാനില്‍ അശോക് ഗഹ്ലോത്തുമായി പോര് തുടരുന്ന സച്ചിന്‍ പൈലറ്റിനെ പട്ടികയില്‍ നിന്നും വെട്ടിയിട്ടുണ്ട്. 2018ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റും സംസ്ഥാനത്തെ താരപ്രചാരുടെ പട്ടികയിലുണ്ടായിരുന്നു. ഗഹ്‌ലോത്തുമായി ഉടക്കിയതിന് പിന്നാലെയാണ് ഇദ്ദേഹത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. കേരളത്തില്‍ നിന്നുള്ള ശശി തരൂരും രമേശ് ചെന്നിത്തലയും താരപ്രചാരകരുടെ പട്ടികയില്‍ ഉണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *