രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആറ് വര്‍ഷത്തേക്ക് വിലക്ക്

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആറ് വര്‍ഷത്തേക്ക് വിലക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. മാനനഷ്ടക്കേസില്‍ സൂറത്ത് ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുകയും രണ്ട് വര്‍ഷത്തേയ്ക്ക് ശിക്ഷ വിധിച്ചതോടെ അയോഗ്യതയുടെ പ്രശ്‌നവും ഉയര്‍ന്നിരുന്നു.  ഇതോടെ തെരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതിന് രാഹുലിന് ആറു വര്‍ഷത്തെ വിലക്കുണ്ടാകും. അപ്പീല്‍ നല്‍കാനായി ശിക്ഷ 30 ദിവസത്തേയ്ക്ക് മരവിപ്പിച്ച സൂറത്ത് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതിയുടെ ഇടപെടലിനു മുമ്പാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടി ഉണ്ടായത്.ഭരണഘടനയുടെ 101 (1) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. ലോക്സഭാ സെക്രട്ടറി ജനറല്‍ ഉത്പാല്‍ കുമാര്‍ സിങാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

 

ഗുജറാത്തിലെ വിചാരണ കോടതി വിധിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതില്‍ കേന്ദ്രത്തിന്റെ വേട്ടയാടല്‍ ആരോപിക്കുകയാണ് കോണ്‍ഗ്രസ്. കേസ് നടത്തിപ്പില്‍ പാളിച്ചയുണ്ടായെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലുണ്ട്. കേന്ദ്ര നീക്കം പ്രതിപക്ഷത്തെ പ്രധാന മുഖമായി രാഹുലിനെ മാറ്റുന്നുണ്ട്. രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം നഷ്ടമാകുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്. നിയമവഴിയിലൂടെ ഇപ്പോഴത്തെ പ്രതിസന്ധിയെ ചെറുക്കാന്‍ മനു അഭിഷേക് സിംഗ്വി, പി ചിദംബരം, വിവേക് തന്‍ഖ, സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവരെ ഉള്‍പ്പെടുത്തിയുള്ള അഭിഭാഷക സംഘത്തെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സൂറത്തിലെ സെഷന്‍സ് കോടതിയിലായിരിക്കും ആദ്യം അപ്പീല്‍ നല്‍കുക. സിജെഎം കോടതി ഉത്തരവിലും നടപടികളിലും പിഴവുണ്ടായി എന്ന് ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കാനാണ് തീരുമാനം.

കുറ്റക്കാരന്‍ എന്ന വിധി സെഷന്‍സ് കോടതിയും സ്റ്റേ ചെയ്തില്ലെങ്കില്‍ രാഹുലിന്റെ അയോഗ്യത തുടരുകയും വയനാട്ടില്‍ വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്യും. അതിനാല്‍ സെഷന്‍സ് കോടതി അപേക്ഷ അംഗീകരിച്ചില്ലെങ്കില്‍ നേരിട്ട് സുപ്രീംകോടതിയിലെത്താനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്ത് നേതാക്കളെ പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പടെ 14 പാര്‍ട്ടികള്‍ ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയതും ഇപ്പോഴത്തെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ചാണ്. അടുത്തമാസം അഞ്ചിന് ഈ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. എന്നാല്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സമാന നീക്കം കൊണ്ട് ഇപ്പോള്‍ കാര്യമില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *