അപരസാമ്യമില്ലാത്ത ജോൺസൺ മാസ്റ്റർ

അപരസാമ്യമില്ലാത്ത ജോൺസൺ മാസ്റ്റർ

മലയാളികൾ എക്കാലവും ഓർക്കുന്ന മനോഹരഗാനങ്ങൾ ഒരുക്കിയ ജോൺസൺ മാഷ് 300-ലധികം ചിത്രങ്ങൾക്ക് സംഗീതസംവിധാനവും പശ്ചാത്തലസംഗിതവും നിർവ്വഹിച്ചു. മലയാളസിനിമാരംഗത്ത് ദേവരാജൻ മാഷിന്റെ ശിഷ്യനായി 1970-കളിലെത്തിയ ജോൺസൺ. ആരവം, തകര, ചാമരം എന്നീ ചിത്രങ്ങളിലൂടെ പശ്ചാത്തലസംഗീതം നൽകിയാണ് മലയാളസിനിമയിലെത്തിയത്. ആദ്യമായി സംഗീതസംവിധാനം നിർവ്വഹിച്ചത് ഇണയെത്തേടി എന്ന ചിത്രത്തിലായിരുന്നു. 1994-ൽ പൊന്തൻമാടയ്ക്കും 95-ൽ സുകൃതത്തിലൂടെ പശ്ചാത്തലസംഗീതത്തിനുള്ള ദേശീയ പുരസ്‌ക്കാരം അദ്ദേഹം നേടി. പശ്ചാത്തലസംഗീതത്തിന് രണ്ട് തവണ ദേശീയ അവാർഡ് നേടുന്ന ഏകമലയാളിയാണ് അദ്ദേഹം. കൂടാതെ മൂന്നുതവണ ദേശീയ അവാർഡും ലഭിച്ചു. ഓർമ്മക്കായി മഴവിൽക്കാവടി, വടക്കുനോക്കിയന്ത്രം, അങ്ങനെ ഒരവധിക്കാലത്ത് എന്നിവയും രണ്ടുതവണ പശ്ചാത്തലസംഗിതത്തിനും സംസ്ഥാനപുരസ്‌ക്കാരം നേടി. സദയം, സല്ലാപം എന്നീ സിനിമകൾക്കാണ് ദേവരാജൻ മെമ്മോറിയൽ അവാർഡ്, മുല്ലശ്ശേരി രാജമ്യൂസിക്കൽ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ തേടിയെത്തി.
നമുക്ക്പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വടക്കുനോക്കിയന്ത്രം, ഞാൻ ഗന്ധർവ്വൻ, പൊന്മുട്ടയിടുന്ന താറാവ് എന്നീ സിനിമകളിൽ മനോഹരമായ ഗാനങ്ങൾ അദ്ദേഹം ഒരുക്കി. മലയാളസിനിമയുടെ വസന്തകാലത്ത് പത്മരാജന്റേയും ഭരതന്റെയും കാലത്ത് ഏറ്റവും കൂടുതൽ സിനിമകൾക്ക് സംഗീതസംവിധാനം ഒരുക്കിയത് ജോൺസൺ ആയിരുന്നു. ഇടയ്ക്ക് കുറച്ചുനാൾ വിട്ടുനിന്ന ജോൺസൺ തന്റെ തിരിച്ചുവരവ് ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ ഇമ്പമാർന്ന ഗാനങ്ങളിലൂടെ ശ്രദ്ധേയമാക്കി. തുടർന്ന് 17-സിനിമകൾക്ക് വൈവിധ്യമാർന്ന ഈണം അദ്ദേഹം ചിട്ടപ്പെടുത്തി.
1953- മാർച്ച് 26. തൃശൂർ ജില്ലയിലെ നെല്ലിക്കുന്നിലാണ് ജനനം. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ക്വയറിപാട്ടുകാരനായിരുന്നു. കോളേജ് പഠനകാലത്ത് തന്നെ ഗിത്താറിലും വയലിനിലും പ്രാവീണ്യം നേടി. യുവജനോത്സവവേദിയിലും സംഗീതപരിപാടികളിലും ഗായകനായി തിളങ്ങിയിരുന്നു. 1968-ൽ സുഹൃത്തുക്കൾക്കൊപ്പം വോയ്‌സ് ഓഫ് തൃശൂർ എന്ന ക്ലബ്ബ് രൂപീകരിച്ചു. ഗിത്താർ, വയലിൻ, ഹാർമോണിയം എന്നിവ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക കഴിവുണ്ടായിരുന്നു. ചുരുങ്ങിയകാലം കൊണ്ടു തന്നെ അറിയപ്പെടുന്ന സംഗീതട്രൂപ്പുമായി വോയ്സ് ഓഫ് തൃശൂർ മാറിയതിൽ ജോൺസന്റെ സാന്നിധ്യമുണ്ടായിരുന്നു.
ഗായകൻ ജയചന്ദ്രനാണ് ജോൺസനെ ദേവരാജൻമാഷിന് പരിചയപ്പെടുത്തിക്കൊടുത്തത്. ആ കണ്ടുമുട്ടലാണ് ജോൺസന്റെസംഗീതജീവിതത്തിലെ നിർണ്ണായകവഴിത്തിരിവായത്. 2004-ൽ ദേവരാജൻ മാസ്റ്റർക്കൊപ്പം മദ്രാസിലെത്തി. പ്രേമഗീതങ്ങളിലെ സ്വപ്നം, നീ നിറയൂജിവനിൽ തുടങ്ങി അദ്ദേഹം ചെയ്ത 4 ഗാനങ്ങൾ സൂപ്പർ ഹിറ്റായിമാറി. ഭരതന്റെ കൂടെ നിരവധിചിത്രങ്ങളിൽ ഒന്നിച്ചു പ്രവർത്തിച്ചു. പിന്നീട് പത്മരാജനുമായി ചേർന്നു. കൂടാതെ സത്യൻ അന്തിക്കാടുമായി ചേർന്ന് 25-സിനിമകൾക്ക് ഈണങ്ങൾ ഒരുക്കി. മലയാളികൾക്ക് പ്രിയപ്പെട്ട ഒട്ടേറെ മധുരഗാനങ്ങൾക്ക് ശ്രുതി പകർന്ന ഈണങ്ങളുടെ ഗന്ധർവ്വൻ വിടപറഞ്ഞുവെങ്കിലും സംഗീതം ഇഷ്ടപ്പെടുന്ന സുമനസ്സുകളിലൂടെ കാലത്തിനുമതീതമായി എല്ലാപേരുടേയും മനസ്സിൽ എക്കാലവും നിറഞ്ഞുനിൽക്കും ജോൺസൺമാസ്റ്റർ,
പുതിയ തലമുറയിലെ സംഗീത സംവിധായകർക്ക് എപ്പോഴും ഒരു മാർഗ്ഗദർശികൂടിയായിരുന്നു ഈ സംഗീതസംവിധായകൻ. അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ സഞ്ചരിച്ച ഏതൊരു സംഗീതസംവിധായകനും ഓരോ ഗാനങ്ങളിലൂടേയും പുതുമയുള്ള ഓരോന്ന് പഠിച്ചെടുക്കാൻ സാധിക്കുമായിരുന്നു. ജോൺസൺ മാഷിന്റെ ഈണങ്ങളെടുത്താൻ തൊട്ടതെല്ലാം പൊന്നാക്കിയ സംഗീതസംവിധാനകനെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. പാട്ടുകൾ മാത്രമല്ല പാട്ടുകൾക്കിടയിൽ വരുന്ന ബാക്ക് ഗ്രൗണ്ട് മുഹൂർത്തങ്ങൾക്കനുസൃതമായി അദ്ദേഹം സൃഷ്ടിച്ചിട്ടുള്ള പശ്ചാത്തലസംഗിതത്തിലെ സ്വരവിന്യാസങ്ങൾ ഇതെല്ലാം ജോൺസൺമാസ്റ്ററെ മറ്റുള്ളവരിൽനിന്നും വൃത്യസ്ഥനാക്കുന്നു.

ആ…..ആ……ആ..
രാത്തിങ്കൾ പൂത്താലി ചാർത്തി
കണ്ണിൽ നക്ഷ്ര്തനിറദിപം നീട്ടി
നാമില്ല കോലായിൽ പൂവേലി പുല്പായിൽ
നവമി നിലാവേ നീ വിരിഞ്ഞു……
നെഞ്ചിൽ നറുജപതീർത്ഥമായ് നീ നിറഞ്ഞു…”

അദ്ദേഹത്തിന്റെ ഓരോ ഗാനങ്ങൾ കേൾക്കുമ്പോഴും വാക്കുകളുടെ അർത്ഥവ്യാപ്തി എന്തെന്ന് അറിഞ്ഞ് സംഗീതവിജയമാണ് പാട്ടുകളിലൂടെ നാം അറിയുന്നത്. നമ്മളെപ്പോലെയുള്ളവർ- സംഗീതാസ്വാദകർ ഈ പാട്ടുകൾ കേട്ട് ഇത്രയും രസിക്കുമ്പോൾ പാട്ടുകൾ എഴുതിയ ഒ.എൻ.വി സാറിനെപ്പോലെ ഗിരിഷ്പുത്തഞ്ചേരിയെപ്പോലെ ജയകുമാറിനെപ്പോലെ, കൈതപ്രത്തിനെപ്പോലെ പ്രഗത്ഭരായ ഗാനരചയിതാക്കൾ തങ്ങളുടെ വരികൾക്ക് ഇത്ര ആർദ്രമായി ശുദ്ധമായി സംഗീതം നൽകിയ ജോൺസൺ മാഷിനെ എത്രയധികം സ്നേഹിച്ചിട്ടുണ്ടായിരിക്കും ആദരിച്ചിട്ടുണ്ടായിരിക്കും. പാട്ടുകളിലെ വാക്കുകളെടുത്താൽ ആ വാക്കുകൾക്ക് ഏതു രീതിയിലുള്ള സംഗീതം നൽകും എന്നറിയാതെ തങ്ങളുടെ മനസ്സിൽ ഒരു ട്യൂൺ ഇട്ടശേഷം ഗാനരചയിതാക്കളെക്കൊണ്ട് തങ്ങളുടെ ട്യൂണിനനുസരിച്ചുള്ള വാക്കുകൾ ട്യൂണിനോടു ചേർത്തുവച്ച് ഉള്ള സംഗീതസംവിധായകരാണ് ഇന്ന് ഏറെയും. ഇവിടെയാണ് അനശ്വരനായ ജോൺസൺമാസ്റ്റർ തികച്ചും വിഭിന്നനാകുന്നത്. വരികൾകണ്ടു മനസ്സിലാക്കി അതിന്റെ അർത്ഥം മനസ്സിലാക്കി ചിത്രത്തിലെ മുഹൂർത്തം എന്തെന്നറിഞ്ഞ് അതിന് ഏറ്റവും അനുയോജ്യമായ രാഗം തിരഞ്ഞെടുത്ത് ആ രാഗത്തിന്റെ ഏറ്റവും മനോഹരമായ ഭാവങ്ങളെല്ലാം ഗാനത്തിലേക്ക് ചേർത്തുവയ്ക്കുമായിരുന്നു ജോൺസൺ മാസ്റ്റർ.

ജോൺസൺ മാസ്റ്റർക്ക് മരണമില്ല. അദ്ദേഹത്തിന്റെ ഗാനങ്ങൾ പ്രപഞ്ചം ഉള്ളിടത്തോളം നിലനിൽക്കും.

”കണ്ണീർ പൂവിന്റെ കവിളിൽ തലോടി
ഈണം മുഴങ്ങും പഴംപാട്ടിൽമുങ്ങി
മറുവാക്കുകേൾക്കാൻ കാത്തുനിൽക്കാതെ
പൂത്തുമ്പി എന്തേ മറഞ്ഞു
എന്റെ പുള്ളോർക്കുടം പോലെ തേങ്ങി”

”എന്തേ കണ്ണനു കറുപ്പുനിറം
എന്തേ കണ്ണനിത്ര കറുപ്പുനിറം
കാളിന്ദിയിൽ കുളിച്ചതിനാലോ
കാളിയനെ കൊന്നതിനാലോ
ശ്യാമരാധേ ചൊല്ലുനിൻ
ചുടുചുംബനമേറ്റതിനാലോ
രാധയപ്പോൾ മറുപടിയോതി
ഗോവർദ്ധനം കൊണ്ടുതൃക്കയിലെന്തുമ്പോൾ
കരിമുകിൽ പുണർന്നുവെന്നോ…”

മെലഡികളുടെ രാജാവായിരുന്നു ജോൺസൺ മാഷ്. ലളിതമായ ഓർക്കസ്‌ട്രേഷനായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. 1991-ൽ 31ചിത്രങ്ങൾക്ക് സംഗീതം നൽകി. ഏറ്റവും കുടുതൽ ചിത്രങ്ങൾ ആ കൊല്ലം സംഗീതസംവിധാനം നിർവ്വഹിച്ച വ്യക്തിയെന്ന ഖ്യാതിയും നേടി. ഇടവേളകളിൽ ചില സിനിമകളിലൂടെ കടന്നുവന്ന് മറ്റ് സംഗീതസംവിധായകർക്ക് പാഠങ്ങൾ ചൊല്ലിക്കൊടുത്തു. ഇങ്ങനെ ഗാനങ്ങൾ ചെയ്യാൻ ജനഹൃദയത്തിലൂടേയും സ്വരവസന്തങ്ങൾ തീർത്ത ജോൺസൺ മാസ്റ്റർ ഇലക്ട്രോണിക് സംഗീത ഉപകരണങ്ങളുടെ ശബ്ദഘോഷങ്ങളില്ലാതെ ഗാനങ്ങളെ വശ്യമാക്കാൻ കഴിയും, ജനഹൃദയങ്ങളിൽ അത് തരംഗം സൃഷ്ടിക്കാൻ കഴിയും എന്ന് തെളിയിച്ച മഹാനാണ്. അതായത് പള്ളിയിൽ ക്വയർസംഘത്തിൽ പാടാൻ 8-വയസ്സുകാരൻ നമുക്ക് സമ്മാനിച്ച ഗാനങ്ങൾ ഏകാന്തതയിലും വിരഹ ത്തിലും താഴേക്ക് വിഴാൻ നിൽക്കുന്ന കണ്ണുനീർത്തുള്ളികൾ നമുക്ക് നൽകി. പെൺപാട്ടുകാർ ഇല്ലാത്ത ക്വയറുകളിലും ഗാനമേളകളിലും ഫീമെയിൽ ശബ്ദങ്ങളിൽ പാടാറുള്ളതായി ജോൺസൺ, മാസ്റ്റർ ആഹ്ലാദത്തോടെ പറയാറുണ്ടായിരുന്നു.

താമരക്കുമ്പിളല്ലോ മമഹൃദയം” എന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മെലഡിയോടൊപ്പം സംഗീതത്തെ ചട്ടകൂടുകളിലാക്കി മാറ്റിയ പുതിയ ടെക്‌നോളജികളോട് അദ്ദേഹം സദാകലഹിച്ചിരുന്നു.

ചിത്രം: ശേഷം കാഴ്ചയിൽ,
ഗാനം: മോഹം കൊണ്ടു ഞാൻ ദുരെ ഏതോ
ഈണം പൂത്ത നാൾ മധുതേടിപ്പോയി…
നീളേ താഴേ തളിരാർന്നു പുവനങ്ങൾ…
കൂടാതെ, ”ഇസെൈബല്ലു’ എന്ന ചിത്രത്തിലെ ഗാനങ്ങളും വളരെ മനോഹരമാണ്.
ഭൂമിയിൽ സംഗീതം നിലനിൽക്കുന്നിടത്തോളം സംഗീതം ഇഷ്ടപ്പെടുന്ന ഏതൊരാളിന്റെ മനസ്സിലും ജോൺസൺ മാസ്റ്ററും അദ്ദേഹം ഈണം നൽകിയ ഗാനങ്ങളും എന്നും നിലനിൽക്കും. അനശ്വരങ്ങളുടെ ഫലമായിത്തന്നെ സിനിമാസംഗീതത്തിലെ ശുദ്ധിയുടെ പ്രതീകങ്ങളിൽ പലതും കാലയവനികക്കുള്ളിലേക്ക് മറയുമ്പോൾ സംഗീതാസ്വാദകരായ നമ്മൾ നമ്മുടെ സംഗീത ചർച്ചകളിൽ ആകുലതയോടെ പറയുന്ന ഒരു കാര്യം ഉണ്ട്. ഇനി ഇത്രയും ഗാനങ്ങൾ നൽകാൻ മറ്റാരാണ് ഉള്ളത് ? അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. മലയാളിയുടെ മനസ്സിൽ പൊന്നിൽ കുളിച്ചു നിൽക്കുന്ന നൂറുക്കണക്കിന് ഗാനങ്ങൾ സമ്മാനിച്ച മെലഡിയുടെ മാന്ത്രികനായ സംഗീത സംവിധായകനാണ് ജോൺസൺ മാഷ്.
ആ തിളങ്ങുന്ന ഓർമ്മകൾ നിലനിർത്താൻ അദ്ദേഹത്തിന്റെ ഗാനങ്ങൾക്കാകും. അത്രയ്ക്ക് കേൾക്കാൻ ഇമ്പമുള്ള മനോഹരങ്ങളായ ഗാനങ്ങളായിരുന്നു അവയെല്ലാം. ശ്രോതാക്കൾക്കും ചലച്ചിത്രമേഖലയ്ക്കും ഒരു മുതൽക്കൂട്ടായിരുവെന്ന് നിസ്തർക്കം പറയാൻ കഴിയും.

 

 

തയ്യാറാക്കിയത്

കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ

 

 

Share

Leave a Reply

Your email address will not be published. Required fields are marked *