പാഴാവുന്ന പഴങ്ങളിൽനിന്ന് പെൻസിലിൻ വികസിപ്പിച്ച് കാലിക്കറ്റ് സർവകലാശാലാ ബയോടെക്‌നോളജി വിഭാഗം

പാഴാവുന്ന പഴങ്ങളിൽനിന്ന് പെൻസിലിൻ വികസിപ്പിച്ച് കാലിക്കറ്റ് സർവകലാശാലാ ബയോടെക്‌നോളജി വിഭാഗം

കോഴിക്കോട്: ചീഞ്ഞുനശിക്കുന്ന പഴവർഗങ്ങളും പച്ചക്കറികളും ഉപയോഗിച്ച് ചുരുങ്ങിയ ചെലവിൽ പെൻസിലിൻ മരുന്നു നിർമിക്കാനുള്ള ജൈവ സാങ്കേതികവിദ്യ വികസിപ്പിച്ച് കാലിക്കറ്റ് സർവകലാശാലാ ബയോടെക്‌നോളജി വിഭാഗം. കുറഞ്ഞവിലയിൽ ജീവൻരക്ഷാ ഔഷധമായ പെൻസിലിൻ ലഭ്യമാവുന്നതിനൊപ്പം ചീഞ്ഞളിയുന്ന പഴവർഗങ്ങളെ ഉപയോഗപ്പെടുത്താനും മലിനീകരണം തടയാനും സഹായിക്കുന്നതാണ് കണ്ടെത്തൽ.

സോളിഡ് സ്‌റ്റേറ്റ് ഫെർമന്റേഷൻ സാങ്കേതികവിദ്യ (എസ്.എസ്.എഫ്.) ഉപയോഗിച്ചാണ് ജൈവമാലിന്യത്തിൽനിന്ന് പെൻസിലിൻ ഉത്പാദിപ്പിക്കുന്നത്. ചീഞ്ഞമുന്തിരി, നാരങ്ങ തുടങ്ങിയ പഴങ്ങൾ കുഴമ്പുരൂപത്തിലാക്കി അതിൽ തവിട്, ഉമിക്കരി തുടങ്ങിയ കൂട്ടിക്കലർത്തുന്നു. ഈ ലായനിയിൽ പെൻസിലിനിയം പൂപ്പലിനെ വളർത്തുന്നു.
ഏഴുദിവസത്തിനുശേഷം പൂർണവളർച്ചയെത്തിയ പൂപ്പൽ ശേഖരിച്ച് അതിൽനിന്ന് പെൻസിലിൻ തന്മാത്ര വേർതിരിച്ചെടുക്കുന്നു. ജൈവാവശിഷ്ടങ്ങളാണ് പ്രക്രിയയിൽ കാർബൺ ഉറവിടമായി മാറുന്നത്.
നിലവിൽ സബ്‌മെർജ്ഡ് ഫെർമന്റേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബയോറിയാക്ടറുകളിൽ പെൻസിലിൻ ഉത്പാദിപ്പിക്കുന്നത്.
വിലകൂടിയ ഗ്ലൂക്കോസ്, ലാക്ടോസ് തുടങ്ങിയവയാണ് അസംസ്‌കൃതവസ്തുക്കൾ. ബയോറിയാക്ടറുകൾക്കും വലിയ മുടക്കുമുതൽ ആവശ്യമാണ്. കൂടാതെ പ്രവർത്തനത്തിന് കൂടിയ അളവിൽ ഊർജം ഉപയോഗിക്കണം. ഉത്പാദനക്ഷമതയും കുറവാണ്.
ആറുവർഷത്തിലേറെ നീണ്ട ഗവേഷണത്തിനൊടുവിലാണ് സർവകലാശാലയിലെ ബയോടെക്‌നോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ സി. ഗോപിനാഥൻ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *