കനത്ത മഴ, കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ

കനത്ത മഴ, കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തങ്ങൾ തടയുന്നതിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ കർശനമായി നിർത്തിവെച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ടാവില്ല.

വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായും നിരോധിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് അലർട്ടുകൾ പിൻവലിക്കും വരെ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കണം. മലയോരമേഖലയിൽ താമസിക്കുന്നവരെ അപകടാവസ്ഥ മുന്നിൽകണ്ട് ആവശ്യം വരുന്ന പക്ഷം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കണമെന്നും കലക്ടർ അറിയിച്ചു.

പൊതുസ്ഥലത്തും സ്വകാര്യസ്ഥലത്തുമുള്ള അപകടകരമായ എല്ലാ മരങ്ങളും ചില്ലകളും അടിയന്തരമായി മുറിച്ച് നീക്കുന്നതിനുള്ള നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും ദേശീയപാത 66 ലെ പ്രവൃത്തി മൂലം വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പരിഹാരമാർഗങ്ങൾ ഉറപ്പാക്കണം.മണ്ണെടുത്തത് മൂലം അപകടാവസ്ഥയിലായ വീടുകളിൽ താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കിയെന്നും ഡ്രെയിനേജുകൾ വൃത്തിയാക്കി വെള്ളത്തിന് സുഗമമായ ഒഴുക്കിന് സംവിധാനം ഒരുക്കിയെന്നും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *