ചലച്ചിത്ര നടൻ മധു നവതിയുടെ നിറവിൽ…

ചലച്ചിത്ര നടൻ മധു നവതിയുടെ നിറവിൽ…

അഭിമുഖം

                                          പീപ്പിൾസ് റിവ്യൂ തിരുവനന്തപുരം ലേഖകൻ കടക്കാവൂർ പ്രേമചന്ദ്രൻ നായരും പത്മശ്രീ മധു

                                          തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ വെച്ച് നടത്തിയ അഭിമുഖത്തിന്റെ പ്രസക്തമായ ഭാഗം.

                ഇന്ത്യൻ സിനിമയെ ധന്യമാക്കിയ മലയാള ചലച്ചിത്ര തറവാട്ടിലെ കാരണവർ നവതിയുടെ നിറവിൽ. തൊണ്ണൂറിൽ എത്തി നിൽക്കുന്ന പ്രിയപ്പെട്ടമധുവിന്  ഒരായിരം ജന്മദിനാശംസകൾ നേരുന്നു. മലയാള സിനിമയിലെ അധികായൻ, പത്മശ്രീ മധു അൻപതിൽപ്പരം വർഷങ്ങൾക്കു മുൻപ് ആദ്യമായി ക്യാമറക്കു മുൻപിൽ നിന്ന അതേ മധു. മലയാള സിനിമയിൽ ‘നിണമണിഞ്ഞ കൽപ്പാടുകൾ ‘തീർത്ത മധു എന്ന അഭിനയ ചക്രവർത്തിയുടെ അഭിനയ ജീവിതത്തിന് അഞ്ചിൽപ്പരം പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. മലയാള ചലച്ചിത്ര രംഗത്തെ അഭിനയ പ്രതിഭകളിൽ ഒരാളായ മധു ദേശീയ പ്രസ്ഥാനത്തിലും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും ആദരണീയനായിരുന്ന നഗര പിതാവായിരുന്ന ആർ. പരമേശ്വരൻ പിള്ളയുടെ മകനായി 1933ൽ തിരുവനന്തപുരത്തെ ഗൗരീശപട്ടത്താണ്  ജനിച്ചത്. നാനൂറിൽപരം ചിത്രങ്ങളിൽ അഭിനയിച്ച ഇദ്ദേഹം ഒരു ഡസനിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒന്നിലധികം പ്രാവശ്യം തിരുവനന്തപുരം നഗരസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട സേതുലക്ഷ്മി മധുവിന്റെ സഹോദരിയാണ്. ദേശീയ സംസ്ഥാന അവാർഡുകളിലൂടെ മലയാള ചലച്ചിത്ര രംഗത്തെ ധന്യമാക്കിയ പ്രതിഭധനനാണു മധുഎന്ന മാധവൻ നായർ. ഭാർഗവീനിലയം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തു ശ്രദ്ധേയനായി മാറിയത്. അവിടെനിന്ന് ചെമ്മീനിലെ പരീക്കുട്ടി യിലെത്തുമ്പോൾ മധുവിലെ അഭിനയ പ്രതിഭ വിശ്വപ്രസിദ്ധമാവുകയായിരുന്നു. കോളേജ് അധ്യാപകനായിരുന്ന മധു ഡൽഹി സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. അഭിനയത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചു ആധികാരികമായി പറയാൻ ഇതദ്ദേഹത്തിനെ സഹായിച്ചിട്ടുണ്ട്. അധ്യാപക വൃത്തിയിൽ നിന്ന് ചലച്ചിത്ര രംഗത്തേക്കുള്ള മധുവിന്റെ തീർത്ഥ യാത്ര മലയാളികളുടെ മനസ്സിൽ എന്നെന്നും നിറഞ്ഞുനിൽക്കുന്ന ഒട്ടനവധി ജീവസുറ്റ കഥാപാത്രങ്ങളുടെ വിജയത്തിന് വഴിതുറന്നു.’ഇതാ ഇവിടെവരെ’യിലെ പൈലി, യുദ്ധകണ്ഠത്തിലെ പ്രസാദ്, മനുഷ്യനിലെ മധുസൂദനൻ, വെള്ളത്തിലെ, മാതുണി,,’ഹൃദയം ഒരു ക്ഷേത്രത്തിലെ ഡോക്ടർ രമേശ്, എന്നിവ ഉദാഹരണങ്ങളാണ്. അടുത്തയിടെ രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റിലെ ക്യാപ്റ്റൻ, എന്ന കഥാപാത്രം മധുവിന്റെ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു. കൂടാതെ നഖങ്ങൾ, പച്ചവെളിച്ചം, അക്കൽദാമ, സിന്ദൂരച്ചെപ്പ്, ആഭിജാത്യം തുടങ്ങി എത്രയെത്ര ചിത്രങ്ങൾ. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഒരു പൈങ്കിളി ക്കഥയിലെ മാധവൻകുട്ടി എന്ന കഥാപാത്രമായി അദ്ദേഹം അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്നതിന് ഉത്തമോദാഹരണമാണ്. നവതിയുടെ നിറവിലെത്തിയ ഈ അഭിനയപ്രതിഭ നിർമ്മാതാവ്, സ്റ്റുഡിയോ ഉടമ, സംവിധായകൻ എന്നീ നിലകളിലൂടെയും മലയാള ചലച്ചിത്ര മേഖലക്ക് നൽകിയിട്ടുള്ള സംഭാവനകൾ പ്രശസനീയമാണ്. തിക്കുറിശ്ശി, സത്യൻ, നസീർ, എന്നീ പ്രതിഭകൾക്കൊപ്പം മധു തുടങ്ങിവെച്ച അമൂല്യമായ ചാതുര്യം ഇന്നും അനശ്വരമായി തുടർന്നുകൊണ്ടേയിരിക്കുന്നു. മലയാളത്തിൽ നിന്നും ആദ്യമായി സ്വർണ്ണ മെഡൽ നേടിയ രാമുകര്യാട്ടിന്റെ ചെമ്മീനിലെ പരീക്കുട്ടി ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ എന്നെന്നും നിലനിൽക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ അഭിനയ മുഹൂർത്തങ്ങളെ ധന്യ മാക്കിയ ചെമ്മീനിലെ ‘മാനസമൈനേ വരൂ ‘, ഹൃദയം ഒരു ക്ഷേത്രത്തിലെ ‘മംഗളം നേരുന്നു ഞാൻ ‘, സിന്ദൂരചെപ്പിലെ ‘ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ ‘, നഖങ്ങളിലെ ‘കൃഷ്ണ പക്ഷ കിളി ചിലച്ചു ‘, കാക്ക തമ്പുരാട്ടിയിലെ ‘അമ്പലപ്പുഴ വേല കണ്ടു ഞാൻ ‘. തുടങ്ങിയ പാട്ടുകളുടെ വിജയം അതിന്റെ ചിത്രീകരണത്തിൽ മധുഎന്ന നടന്റെ അഭിനയ പ്രഗത്ഭ്യം കൂടി  ഒത്തുചേർന്നപ്പോഴുണ്ടായ വിജയമാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയുണ്ടാവില്ല….
? ചെമ്മീനിലെ പരീക്കുട്ടി എന്ന ഒറ്റ കഥാ പത്രത്തിലൂടെ തന്നെ ചലച്ചിത്ര രംഗത്ത് സ്ഥിരപ്രതിഷ്ടനേടിയ അങ്ങ് സിനിമയിലേക്ക് വരാനുണ്ടായ സാഹചര്യം…..
          അങ്ങനെയൊരു സാഹചര്യമൊന്നുമില്ല. ആദ്യമായി രാമു കാര്യാട്ടിന്റെ മൂടുപടത്തിൽ അഭിനയിക്കാനാണ് എത്തുന്നത്. എന്നാൽഎൻ.എൻ പിഷാരടിയുടെ നിണ മണിഞ്ഞ കാൽപാടുകൾ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആണ് ആദ്യം ആരംഭിച്ചത്. അതിൽ അഭിനയിച്ചു അത്ര തന്നെ.
? ഉദ്ദേശം എത്ര ചിത്രങ്ങളിൽ നാളിതുവരെ വേഷമിട്ടിട്ടുണ്ട്…? അവയിൽ താങ്കൾ കൂടുതലിഷ്ടപ്പെടുന്ന കഥാ പത്രങ്ങൾ…..?
    400ൽ പരം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. ‘ചെമ്മീനിലെയും ‘, ഉമ്മാച്ചുവിലെയും നായക കഥാപാത്രങ്ങളോട് ഇന്നും കൂടുതൽ ഇഷ്ട്ടം തോന്നുന്നു.
? ഇഷ്ട്ട നായിക, ഇഷ്ട്ട കഥകൃത്ത്, സംവിധായകൻ ആരൊക്കെയാണ്…
    അങ്ങനെ ആരോടും പ്രത്യേക ഇഷ്ടമൊന്നുമില്ല. ധാരാളം സുഹൃത്തക്കൾ ഈ രംഗത്തുണ്ട്.
? പഴയ കാല സിനിമകളും ഇന്നത്തെ സിനിമകളും തമ്മിലുള്ള കാതലായ അന്തരം എന്താണ്…?
  ഇപ്പോൾ കാലഘട്ടത്തിനനുസരിച്ചുള്ള ഒരു മാറ്റം വന്നിട്ടുണ്ട്. സിനിമയിലെന്നല്ല എല്ലാ രംഗത്തും അത് പ്രകടവുമാണ്.
? ദീർഘനാളത്തെ സിനിമാഭിനയത്തിനിടയിൽ ഉണ്ടായിട്ടുള്ള അവിസ്മരണീയമായ മുഹൂർത്തങ്ങൾ എന്തെല്ലാം?
    അങ്ങനെ എടുത്തു പറയത്തക്കത്തായി ഒന്നും തന്നെയില്ല.
? മലയാള ചലച്ചിത്ര രംഗത്തെ ത്രിമൂർത്തികളിൽ ഒരാളാണല്ലോ അങ്ങ്. വിടപറഞ്ഞുപോയ അനശ്വരരായ ആ രണ്ടു പേരെക്കുറിച്ചു എന്താണ് പറയാനുള്ളത്..                    സത്യൻ സാർ എനിക്ക് ഗുരു തുല്ല്യനാണ്. ഞാൻ പഠിച്ചിരുന്ന സ്‌കൂളിൽ വളരെക്കാലം മുൻപ് അധ്യാപകനായിരുന്നു. പിന്നീട് സെക്രട്ടറിയേറ്റിലും, മിലിട്ടറിയിലും ഉദ്യോഗസ്ഥനായി. ഒടുവിൽ സിനിമയിലും എത്തി. സത്യൻ സാറിന് എന്നോട് ഏറെ സ്‌നേഹ ബഹുമാനമായിരുന്നു. പ്രേംനസീറുമായി അടുത്ത സുഹൃത്ബന്ധമായിരുന്നു. ഞങ്ങൾ ഒരുമിച്ചു ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇരുവരുമായും നല്ല രീതിയിലുള്ള ബന്ധമാണ് പുലർത്തിയിരുന്നത്.
? അമ്മ എന്ന സംഘടനയെക്കുറിച്ച്…
   3 വർഷം ഞാൻ അതിന്റെ പ്രസിഡണ്ടായിരുന്നു.
? സമകാലീന സിനിമയോടും സീരിയലുകളോടുമുള്ള അങ്ങയുടെ സമീപനം..?
    അങ്ങനെ പ്രത്യേകിച്ചൊരു സമീപനമില്ല. അഭിനയം ഒരു തൊഴിലാണ്. നിർമാതാക്കളോ സംവിധായകരോ വിളിച്ചാൽ പോയി അഭിനയിക്കും.    ഇത്രയും നേരം ഒരുചെറിയ അഭിമുഖത്തിന് അവസരം തന്നതിന് നന്ദി……….!
Share

Leave a Reply

Your email address will not be published. Required fields are marked *