മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി: ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി: ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. നേരത്തെ കേസ് പരിഗണിച്ച സുപ്രീം കോടതി രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യാതെ ഹര്‍ജി ആഗസ്റ്റ് നാലിലേക്ക് മാറ്റുകയായിരുന്നു. സൂറത്ത് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 23നാണ് സൂറത്ത് കോടതി ക്രിമിനല്‍ മനനഷ്ടക്കേസില്‍ രാഹുലിനെ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ഈ വിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് സെഷന്‍സ് കോടതിയെയും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് സുപ്രീംകോടതിയിലെത്തിയത്. 2019 ല്‍ കര്‍ണാടകയിലെ കോലാറില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വന്നതെന്തുകൊണ്ടാണെന്ന’ രാഹുലിന്റെ പരാമര്‍ശമാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് പൂര്‍ണേഷ് ഈശ്വര്‍ മോദി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
എന്നാല്‍, മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് രാഹുല്‍ നിലപാട് ആവര്‍ത്തിച്ചത്. താന്‍ കുറ്റക്കാരനല്ലെന്നും തനിക്കെതിരെ ചാര്‍ത്തിയ കുറ്റം നിലനില്‍ക്കുന്നതല്ലെന്നും രാഹുല്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

ഗുജറാത്ത് ഹൈക്കോടതി ഇടപെടല്‍ തിരിച്ചടിയായതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ എതിര്‍കക്ഷിക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. മാപ്പ് പറയാന്‍ വിസമ്മതിച്ച രാഹുല്‍ ഗാന്ധി അഹങ്കാരിയാണെന്നായിരുന്നു പരാതിക്കാരനായ ഗുജറാത്ത് ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് ഈശ്വര്‍ മോദി നല്‍കിയ മറുപടി. കൂടാതെ രാഹുലിന്റെ ഈ മനോഭാവം ജുഡീഷ്യല്‍ നടപടികളുടെ ദുരുപയോഗമാണെന്നും പൂര്‍ണേഷ് കുറ്റപ്പെടുത്തി. ഇത് കോടതി മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നായിരുന്നു മറുപടി സത്യവാങ്മൂലം.

Share

Leave a Reply

Your email address will not be published. Required fields are marked *