ഭരിക്കുന്നവര്‍ ഭരണഘടനയെ സ്നേഹിക്കുന്നില്ല എന്നതാണ് ഇന്ത്യയുടെ ദുരന്തം: ബൃന്ദ കാരാട്ട്

ഭരിക്കുന്നവര്‍ ഭരണഘടനയെ സ്നേഹിക്കുന്നില്ല എന്നതാണ് ഇന്ത്യയുടെ ദുരന്തം: ബൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: ഭാരതത്തിന്റെ പവിത്രമായ ഭരണഘടനയെ ആദരിക്കാത്ത ഭരണാധികാരികളാണ് രാജ്യത്തിന്റെ ശാപമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ഡെല്‍ഹി ജന്തര്‍ മന്ദിറില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. മണിപ്പൂരില്‍ നടക്കുന്നത് വംശീയ സംഘര്‍ഷമല്ല, വര്‍ഗീയ കലാപമാണെന്ന് ഇപ്പോള്‍ വ്യക്തമായി. മണിപ്പൂരില്‍ മാത്രമല്ല ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കലാപം മൂന്ന് മാസം കഴിഞ്ഞിട്ടും അപലപിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു. ഭാരതത്തിന്റെ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കെ.എല്‍.സി.എ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സമാപന സന്ദേശത്തില്‍ പറഞ്ഞു.
എന്തെങ്കിലും രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ ഇന്ത്യന്‍ ഭരണഘടന തകരരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി .ജെ തോമസ് പറഞ്ഞു. കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി.ദേവരാജന്‍, മുന്‍ കേന്ദ്രമന്ത്രിയും കേരള സര്‍ക്കാര്‍ ഡല്‍ഹി പ്രതിനിധിയുമായ പ്രൊഫ.കെ.വി തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, കെ.എല്‍.സി.എ ട്രഷറര്‍ രതീഷ് ആന്റണി, കൃപാസനം ഡയറക്ടര്‍ ഫാ. വി.പി ജോസഫ്, കൊച്ചി രൂപത മുന്‍ വികാരി ജനറല്‍ റവ. ഡോ. പീറ്റര്‍ ചടയങ്ങാട്ട്, സിബിസിഐ ലേബര്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജയ്സണ്‍ വടശേരി, വര്‍ക്കേഴ്സ് ഇന്ത്യാ ഫെഡറേഷന്‍ ദേശീയ ഡയറക്ടര്‍ ഫാ. ജോര്‍ജ് തോമസ്, കെ.സി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വിന്‍സി ബൈജു, സാബു കാനക്കപ്പിള്ളി, ജോസഫ്കുട്ടി കടവില്‍, സെക്രട്ടറി ഷൈജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

മണിപ്പൂരില്‍ ആക്രമണത്തിന് ഇരയായവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ തള്ളിപ്പറയാനും അത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും കേന്ദ്ര ഭരണകൂടം തയ്യാറാകണം. അതോടൊപ്പം
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള (MANF) മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് സ്‌കോളര്‍ഷിപ്പ്, പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് മുതലായവ നിര്‍ത്തലാക്കിയത് പുനഃസ്ഥാപിക്കണം. തീരം തീരവാസികളില്‍ നിന്ന് അന്യമാകുന്ന നടപടികള്‍ ഉണ്ടാവരുത്. ശാശ്വതമായ തീരസംരക്ഷണ നടപടികള്‍ ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. കടല്‍ ഭിത്തിയും പുലിമുട്ടുകളും ശാസ്ത്രീയമായി നിര്‍മ്മിച്ച് അവ പരിപാലിക്കുന്നതിനുള്ള സ്ഥിരം നടപടികള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടാവണം എന്നതു ള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരത്തില്‍ ഉന്നയിച്ചത്. കേരളത്തില്‍ സംസ്ഥാന വ്യാപകമായി വിവിധ രൂപതകളിലും യൂണിറ്റുകളിലും നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് ഡല്‍ഹിയില്‍ സമരം നടത്തിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *