ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിലെ പോലീസ് അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ ഉടന്‍ നടപടി വേണം വി.എം സുധീരന്‍

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിലെ പോലീസ് അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ ഉടന്‍ നടപടി വേണം വി.എം സുധീരന്‍

സര്‍ക്കാര്‍ ആരോഗ്യ രംഗത്തെ ഗുരുതര വീഴ്ചയുടെ ഇരയായ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പോലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ ഉടന്‍ തുടര്‍ നടപടി സ്വീകരിക്കണമെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. ഹര്‍ഷിന സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിന് മുന്‍പില്‍ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ 66-ാം ദിവസം സമരപന്തല്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെയാണ് വീഴ്ച സംഭവിച്ചിരിക്കുന്നതെന്ന് പോലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കുറ്റകരമായ വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം. സാങ്കേതികമായ നൂലാമാലകള്‍ പറഞ്ഞ് കൊണ്ട് ഇനിയും നടപടി വൈകിക്കരുത്. വീഴ്ച വരുത്തിയ ജീവനക്കാര്‍, ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാകെ അപമാനമാണ്. കുറ്റക്കാരെ ശിക്ഷിച്ച് തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ വിശ്വാസ്യത തന്നെ സംശയത്തിന്റെ നിഴലിലാവും. ലോകത്തിലെ തന്നെ ഉന്നത നിലവാരത്തിലുള്ള ആരോഗ്യ മേഖലകളിലൊന്നാണ് പതിറ്റാണ്ടുകളായി കേരളത്തില്‍ നിലവിലുള്ളത്. അതിനാണ് കളങ്കമേറ്റിരിക്കുന്നത്. ജീവന്‍ രക്ഷിക്കേണ്ടവരുടെ കുറ്റകരമായ അശ്രദ്ധ മൂലം 5 വര്‍ഷത്തിലേറെയാണ് ഹര്‍ഷിനക്ക് ശാരീരിക മാനസിക ദുരിതങ്ങള്‍ പേറി നരകയാതന അനുഭവിക്കേണ്ടി വന്നത്. പോലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ വീഴ്ച കണ്ടെത്തിയതിനാല്‍ ഭരണകൂടം ഉത്തരവാദിത്തം ഏറ്റെടുത്ത് ഏറ്റവും ന്യായമായ നഷ്ടപരിഹാരമായി ചുരുങ്ങിയത് 50 ലക്ഷം രൂപയെങ്കിലും ഹര്‍ഷിനക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മെഡിക്കല്‍ രംഗത്തെ കുറ്റകരമായ അശ്രദ്ധ മൂലം രോഗികള്‍ക്കുണ്ടാവുന്ന പ്രയാസങ്ങളും ദുരിതങ്ങളും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ നിയമപരമായി തന്നെ സ്വീകരിക്കാനും രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്തുവാനും തയ്യാറാകേണ്ടത് അനിവാര്യമാണെന്ന സന്ദേശമാണ് ഹര്‍ഷിനയുടെ ദുരനുഭവം വ്യക്തമാക്കുന്നത്. ഡോക്ടര്‍മാര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള അക്രമങ്ങള്‍ തടയുന്നതിനും അവരുടെ സുരക്ഷ ഒരുക്കുന്നതിനും നിയമനടപടി സ്വീകരിച്ച പോലെ രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, വീഴ്ച മൂലം അവര്‍ക്ക് സംഭവിക്കുന്ന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചേര്‍ത്ത് കൃത്യമായ പ്രോട്ടോക്കോള്‍ തയ്യാറാക്കി ആയതിന് നിയമപരമായ പ്രാബല്യം ഉറപ്പ് വരുത്തുന്നതിന് നിയമ നിര്‍മ്മാണം നടത്തുന്നതിനും സര്‍ക്കാര്‍ തയ്യാറാവണമെന്നും മുന്‍ ആരോഗ്യമന്ത്രി കൂടിയായ വി. എം. സുധീരന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. ഇ.പി അന്‍വര്‍ സാദത്ത് സ്വാഗതം പറഞ്ഞു. എം.ടി സേതുമാധവന്‍, മാത്യു ദേവഗിരി, എം.വി അബ്ദുല്ലത്തീഫ്, ഷൗക്കത്ത് വിരിപ്പില്‍, പി. കെ സുഭാഷ് ചന്ദ്രന്‍, മനോജ് മേലാര്‍ പൊയില്‍, ബാബു കുനിയില്‍, പി.ടി സന്തോഷ് കുമാര്‍, ടി.കെ സിറാജുദ്ദീന്‍, എന്‍. വിശ്വംബരന്‍, ഹബീബ് ചെറൂപ്പ, കെ.ഇ ഷബീര്‍, ഉഷാ ഗോപിനാഥ്, ബേബി പയ്യാനക്കല്‍, ഒ.പി സഫിയ തുടങ്ങിയവര്‍ വിവിധ സമയങ്ങളിലായി ഐക്യദാര്‍ഢ്യം അറിയിച്ചു സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *