കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് ബി.എസ്.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും

കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് ബി.എസ്.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും

ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് ബി.എസ്.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനുള്ള ചര്‍ച്ച കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും തളര്‍ത്തുമെന്നാണ് ബി.എസ്.പി നേതാവ് മാലൂക്ക് നഗറിന്റെ പ്രതികരണം.
”കോണ്‍ഗ്രസിന് നേതൃത്വപാടവമില്ല, പ്രധാനമന്ത്രി ദുര്‍ബലനായിരിക്കുമ്പോഴാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കേണ്ടത്. നരേന്ദ്ര മോദി മറുപടിപറഞ്ഞു കഴിയുമ്പോള്‍ പ്രതിപക്ഷം വിറങ്ങലിച്ചു പോകും. കോണ്‍ഗ്രസിന് പിന്നെയും ശക്തി നഷ്ടപ്പെടും. ചര്‍ച്ച നടക്കുമ്പോള്‍ അധീര്‍ രഞ്ജനെപ്പോലൊരു നേതാവിന് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇത് പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്തുകയും രാജ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും” മാലൂക്ക് ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചിട്ടുണ്ട്. പ്രമേയത്തില്‍ അടുത്തയാഴ്ച ചര്‍ച്ച നടക്കും. കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയി ബി.ആര്‍.എസ് എം.പി നമോ നാഗേശ്വര്‍ റാവു എന്നിവരാണ് കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. ഇന്നലെ പന്ത്രണ്ട് മണിക്ക് സഭ ചേര്‍ന്നപ്പോള്‍ നോട്ടീസ് പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആദ്യം ഗൗരവ് ഗൊഗോയിയുടെ നോട്ടീസാണ് പരിഗണിച്ചത്. നോട്ടീസ് അംഗീകരിക്കാനാവശ്യമായ 50 പേരുടെ പിന്തുണയുണ്ടോയെന്ന് പരിശോധിച്ച സ്പീക്കര്‍ ചര്‍ച്ചയ്ക്കുള്ള തീയതി പിന്നീട് നിശ്ചയിച്ച് അറിയിക്കാം എന്ന് വ്യക്തമാക്കി.
അടുത്തയാഴ്ച ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ബിജെപി സ്പീക്കറെ അറിയിച്ചു. പ്രതിപക്ഷ സഖ്യത്തിന്റെ അംഗസംഖ്യ തെളിയിക്കാനല്ല, മണിപ്പൂരിന് നീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ഗൗരവ് ഗൊഗോയി പറഞ്ഞു. രാഹുല്‍ ഗാന്ധിയും സഭയില്‍ ഇല്ലാത്ത പശ്ചാത്തലത്തില്‍ അവിശ്വാസ ചര്‍ച്ച നടക്കട്ടെ എന്ന രാഷ്ട്രീയ തീരുമാനം ഭരണപക്ഷം കൈക്കൊണ്ടു. ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലിന് ശേഷം മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര തീരുമാനം. ഇതിനിടെ മണിപ്പൂര്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നടപടിയും കേന്ദ്രം തുടങ്ങിക്കഴിഞ്ഞു. കേന്ദ്രം കുക്കി-മെയ്തി വിഭാഗങ്ങളുമായി ചര്‍ച്ച തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ നേതാക്കള്‍ പാര്‍മെന്റില്‍ എത്തുക. രാവിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ യോഗം ചേരും. മണിപ്പൂര്‍ കലാപം, സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ എന്നിവയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ സംസാരിക്കണെന്ന ആവശ്യം നിരന്തരമായി നിരാകരിക്കപ്പെടുന്നതോടെയാണ് പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *