തലശ്ശേരിയില്‍ അഞ്ച് കടകളില്‍ മോഷണം

തലശ്ശേരിയില്‍ അഞ്ച് കടകളില്‍ മോഷണം

തലശ്ശേരി: പുതിയ ബസ്സ്റ്റാന്റ് റെയില്‍പാളം പരിസരത്തെ അഞ്ച് കടകളില്‍ ഒരേ രീതിയില്‍ മോഷണം. പണവും മൊബൈലുകളും ബംപര്‍ ലോട്ടറി ടിക്കറ്റുകളുമാണ് മോഷണം പോയത്. പച്ചക്കറി മാര്‍ക്കറ്റിന്റെ റെയിലോരത്തുള്ള നൗഷാദിന്റെ പി.പി.എല്‍ സ്റ്റോര്‍, തൊട്ടടുത്തുള്ള രാജേഷിന്റെ പച്ചക്കറിക്കട, ഖാദറുടെ പഴങ്ങള്‍ സൂക്ഷിക്കുന്ന മുറി, ടി.സി. മുക്കിലെ ജയന്റെ ഫോര്‍ വണ്‍ മൊബൈല്‍ കട, സമീപത്തെ പ്രകാശന്റെ ബീന ലോട്ടറി സ്റ്റേഷനറി സ്റ്റാള്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
കടയുടെ മേല്‍ക്കൂര തകര്‍ത്താണ് മോഷ്ടാവ് കടക്കുള്ളില്‍ കടന്നതെന്ന് പച്ചക്കറി കടയുടമ രാജേഷ് പറഞ്ഞു. കടയ്ക്കുള്ളില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറ മോഷ്ടാക്കള്‍ എടുത്ത് കൊണ്ട് പോയി. സമീപത്തെ മറ്റ് രണ്ട് കടകളിലും മോഷ്ടാക്കള്‍ കയറിയിട്ടുണ്ട്.
പച്ചക്കറി, മുട്ടക്കടകളില്‍ മുകളിലെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ തകര്‍ത്തും മൊബൈല്‍ ഷോപ്പില്‍ മുകളിലെ ഓടുകള്‍ ഇളക്കി മാറ്റിയുമാണ് കള്ളന്‍ കയറിയത്. പി.പി.എല്‍ സ്റ്റോറില്‍ സൂക്ഷിച്ച 15,000 രൂപ കാണാനില്ല. മോഷണസമയം ശക്തമായ മഴ പെയ്തതിനാല്‍ അകത്തെ പാക്കിംഗ് സാധനങ്ങള്‍ ഉള്‍പെടെ നശിച്ചു. ടി.സി മുക്കിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും വില്‍പനക്ക് വച്ചതും റിപ്പയര്‍ ചെയ്തതും റിപ്പയറിങ്ങിനായി സൂക്ഷിച്ചതുമായ മൊബൈല്‍ ഫോണുകളും ഹെഡ്‌സെറ്റുകള്‍, ചാര്‍ജറുകള്‍ ഉള്‍പെടെ നഷ്ടപ്പെട്ടു . ഏതാണ്ട് 19000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയിട്ടുണ്ട്.
ഇതിന് സമീപത്തുമുള്ള ലോട്ടറി കം സ്റ്റേഷനറി കടയിലും മോഷണം നടന്നുഇവിടെ നിന്ന് മണ്‍സൂണ്‍ ലോട്ടറിയുടെ 12 ബംപര്‍ ടിക്കറ്റുകളും ഇന്നത്തെ സ്ത്രീശക്തിയുടെ 25 ടിക്കറ്റുകളുമാണ് നഷ്ടപ്പെട്ടത്. കടക്കാരന് ഏതാണ്ട് 4000 രൂപയുടെ നഷ്ടമുണ്ട്. പരാതികളെത്തിയതിനെ തുടര്‍ന്ന് തലശ്ശേരി പോലിസെത്തി അന്വേഷണം നടത്തി. തെളിവെടുക്കാന്‍ കണ്ണൂരില്‍ നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമെത്തി പരിശോധന നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *