ചന്ദ്രയാന്‍ മൂന്ന് ഇന്ന് കുതിച്ചുയരും; വിക്ഷേപണം ഉച്ചയ്ക്ക് 2.35ന്

ചന്ദ്രയാന്‍ മൂന്ന് ഇന്ന് കുതിച്ചുയരും; വിക്ഷേപണം ഉച്ചയ്ക്ക് 2.35ന്

ശ്രീഹരിക്കോട്ട: ചരിത്രദൗത്യവുമായ ചന്ദ്രയാന്‍ 3 ഇന്ന് കുതിച്ചുയരും. ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് എല്‍വിഎം 3 ആണ് ചന്ദ്രയാന്‍ മൂന്നിനെ ബഹിരാകാശത്ത് എത്തിക്കാന്‍ പോകുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ മൂന്ന് കുതിച്ചുയരുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് ചന്ദ്രയാന്‍ മൂന്ന് യാത്ര തുടങ്ങുക.

വിക്ഷേപണവുമായി മുന്നോട്ട് പോകാന്‍ ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. വിക്ഷേപണം കഴിഞ്ഞ് നാല്‍പ്പത് ദിവസത്തിന് ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക.വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടില്‍ പേടകം റോക്കറ്റില്‍ നിന്ന് വേര്‍പ്പെടും. ഭൂമിയില്‍ നിന്ന് 170 കിലോമീറ്റര്‍ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റര്‍ കൂടിയ ദൂരവുമായിട്ടുള്ള പാര്‍ക്കിംഗ് ഓര്‍ബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര.

ആസൂത്രണം ചെയ്തതുപോലെ തന്നെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയായാല്‍ ദൗത്യം വിജയകരമായിരിക്കും. അങ്ങനെയെങ്കില്‍ ആഗസ്റ്റ് 23നോ 24നോ ആയിരിക്കും ആ ചരിത്ര നിമിഷം കടന്നുവരിക. എല്ലാം വിജയകരമായി നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇസ്രോ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരും. ഒടുവില്‍ ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിയ ശേഷമായിരിക്കും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ചാന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ വേര്‍പ്പെടുക. ഇതിന് ശേഷമാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ്ങ് ഉണ്ടാവുക. ചന്ദ്രയാന്‍ രണ്ടിന് സാധിക്കാതെ പോയത് ചന്ദ്രയാന്‍ മൂന്നിന് സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഐ.എസ്.ആര്‍.ഒ.

Share

Leave a Reply

Your email address will not be published. Required fields are marked *