‘ഏകലോകം ഏകാരോഗ്യം’ കേരളം ഏറെ മുന്നില്‍: ജീവന്‍ മൊഹന്തി

‘ഏകലോകം ഏകാരോഗ്യം’ കേരളം ഏറെ മുന്നില്‍: ജീവന്‍ മൊഹന്തി

തിരുവനന്തപുരം: ‘ഏകലോകം ഏകാരോഗ്യം’ കേരളം ഏറെ മുന്നില്‍ ആണെന്ന് ലോകബാങ്ക് പ്രതിനിധി ജീവന്‍ മൊഹന്തി. ഇന്ത്യയിലെ കന്നുകാലികളുടെ ആരോഗ്യസംരക്ഷണം മുന്‍നിറുത്തി ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പും ലോകബാങ്കും സംയുക്തമായി നടപ്പിലാക്കുന്ന പ്രധാന പ്രോജക്റ്റ് ആയ ‘വേള്‍ഡ് ബാങ്ക് ഫണ്ടഡ് അനിമല്‍ ഹെല്‍ത്ത് സിസ്റ്റം സപ്പോര്‍ട്ട് ഫോര്‍ വണ്‍ ഹെല്‍ത്തി’ന്റെ ഭാഗമായി സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് തിരുവനന്തപുരത്ത് ചേര്‍ന്ന സംയുക്ത യോഗത്തിലാണ് ലോകബാങ്ക് പ്രതിനിധി ജീവന്‍ മൊഹന്തി കേരളത്തിലെ ജന്തുജന്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രശംസിച്ചത്.
മൃഗസംരക്ഷണ വകുപ്പിലെ രോഗനിയന്ത്രണ വിഭാഗം, ആരോഗ്യവകുപ്പ്, മെഡിക്കല്‍ കോളേജ്, വെറ്ററിനറി കോളേജ്, ഡ്രഗ് കണ്‍ട്രോളര്‍, ഫുഡ് സേഫ്റ്റി, ഐ.സി.എം.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

കേരളം, കര്‍ണാടക, മധ്യപ്രദേശ്, ആസാം, ഒറീസ, തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഏകാരോഗ്യ കേസ് സ്റ്റഡി നടത്തുന്നതിനായിരുന്നു യോഗം ചേര്‍ന്നത്. ഈ സംസ്ഥാനങ്ങള്‍ ജന്തുജന്യരോഗങ്ങള്‍ വരുമ്പോള്‍ എങ്ങനെ പ്രതിരോധിച്ചു, പ്രതിരോധിക്കുന്നു, എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കുന്നു, രോഗപ്രതിരോധ പ്രതിവിധികള്‍ നടപ്പിലാക്കുന്ന വിധം തുടങ്ങിയവ നേരില്‍ കണ്ടു മനസ്സിലാക്കുകയാണ് കേസ് സ്റ്റഡിയുടെ പ്രധാനലക്ഷ്യം. ഇത്തരത്തില്‍ ജന്തുജന്യരോഗ പ്രതിരോധങ്ങളുടെ അനുഭവസമ്പത്ത് പഠിച്ച് തയ്യാറാക്കുന്ന ഫീഡ്ബാക്ക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ലോകബാങ്കിന്റെ സഹായത്തോടെ ഇന്ത്യ മുഴുവന്‍ ഒരു കേന്ദ്രീകൃത പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും. ജന്തുജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മാതൃകയായി കാണുന്നത് കേരളത്തെയാണ്.
മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ്, വനം വകുപ്പ്, മെഡിക്കല്‍ കോളേജ്, വെറ്ററിനറി കോളേജ്, ഡ്രഗ് കണ്‍ട്രോളര്‍, ഫുഡ് സേഫ്റ്റി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും സംയുക്ത യോഗത്തിലെ തീരുമാനങ്ങള്‍, നിര്‍ദേശങ്ങള്‍, ആശയങ്ങള്‍ എന്നിവയെല്ലാം ക്രോഡീകരിച്ച് റിപ്പോര്‍ട്ടാക്കും. തുടര്‍ന്ന് കേന്ദ്രസംഘം നാളെ തലസ്ഥാനത്തെ മൃഗാശുപത്രികള്‍, തിരുവനന്തപുരം കുടപ്പനക്കുന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ ഫീല്‍ഡ് സന്ദര്‍ശനം നടത്തും. ജൂലൈ ആറിന് വയനാട് ജില്ലയിലെ വെറ്ററിനറി സെന്ററുകള്‍, പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത് അഡൈ്വസറി റിസര്‍ച്ച് ആന്റ് ട്രെയിനിങ് എന്നിവ സന്ദര്‍ശിക്കും. തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി കോഴിക്കോട്ടെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടി പഠിക്കും. ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ കേരളത്തില്‍ നിന്നും ലഭിച്ച പഠനാനുഭവങ്ങളെല്ലാം ക്രോഡീകരിച്ച് അവ ഇന്ത്യയില്‍ മാത്രമല്ല, വിദേശരാജ്യങ്ങളില്‍ കൂടി പകര്‍ത്തി നടപ്പിലാക്കുകയാണ് ലോകബാങ്ക് ലക്ഷ്യമിടുന്നത്.
വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളുമായി ലോകബാങ്ക് പ്രതിനിധി, കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പ്രതിനിധികള്‍ നടത്തിയ സംയുക്ത യോഗത്തില്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ ഡോ. അരുണ ശര്‍മ, മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ.എ.എസ്, ഡയറക്ടര്‍ ഡോ. എ. കൗശിഗന്‍ ഐ.എ.എസ്, അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. കെ.സിന്ധു, ഡോ. വിന്നി ജോസഫ്, ഡോ. ജിജിമോന്‍ ജോസഫ്, ജോയിന്റ് ഡയറക്ടര്‍മാരായ ഡോ. സിന്ധു എസ്, ഡോ.റെനി ജോസഫ്, ഡോ. നിഷ ഡി, ഡോ. ഷീല യോഹന്നാന്‍, ഡോ. ഷീല സാലി ടി. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *