വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്; അബിന്‍ സി. രാജ് പോലിസ് കസ്റ്റഡിയില്‍

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്; അബിന്‍ സി. രാജ് പോലിസ് കസ്റ്റഡിയില്‍

കൊച്ചി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്.എഫ്.ഐ കായംകുളം മുന്‍ ഏരിയാ പ്രസിഡന്റായ അബിന്‍ സി. രാജിനെ കായംകുളം പോലിസ് കസ്റ്റഡിയിലെടുത്തു. മാലിദ്വീപില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്ന അബിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, കേസില്‍ തനിക്ക് യാതൊരു പങ്കും ഇല്ലെന്നും തന്റെ പേര് മനഃപൂര്‍വം ഇതിലേക്ക് വലിച്ചിഴച്ചതാണെന്നും അബിന്‍ പോലിസിനോട് പറഞ്ഞു. രണ്ട് ലക്ഷം രൂപയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കിയത് അബിനാണെന്നാണ് വ്യാജസര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയും എസ്.എഫ്.ഐ മുന്‍ ഏരിയ സെക്രട്ടറിയുമായ നിഖില്‍ തോമസിന്റെ മൊഴി.
മാലിദ്വീപില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്ന അബിന്‍ ഉടന്‍ നാട്ടിലെത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലിസ് ഇയാളെ അറിയിച്ചിരുന്നു. നിഖിലിനെയും അബിനെയും ഒരുമിച്ച് ചോദ്യം ചെയ്യുമെന്ന് പോലിസ് അറിയിച്ചു. നിഖില്‍ തോമസുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. നിഖിലിന്റെ വീട്ടില്‍ നിന്ന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ ഇയാള്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ എറണാകുളത്തെ ഏജന്‍സിയിലും എം.എസ്.എം കോളേജിലും പോലിസ് തെളിവെടുപ്പ് നടത്തും. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ ഏജന്‍സി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഏഴ് ദിവസത്തേക്കാണ് നിഖിലിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *