കൊവിഡ് പോര്‍ട്ടല്‍ വിവര ചോര്‍ച്ച: പ്രതി ബിടെക് വിദ്യാര്‍ത്ഥി; ഡാറ്റ വിറ്റിട്ടില്ലെന്ന് പോലിസ്

കൊവിഡ് പോര്‍ട്ടല്‍ വിവര ചോര്‍ച്ച: പ്രതി ബിടെക് വിദ്യാര്‍ത്ഥി; ഡാറ്റ വിറ്റിട്ടില്ലെന്ന് പോലിസ്

ന്യൂഡല്‍ഹി: കൊവിഡ് പോര്‍ട്ടലിലെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പ്രധാനപ്രതി ബിടെക് വിദ്യാര്‍ത്ഥി. ബീഹാറില്‍ നിന്ന് അറസ്റ്റിലായ സഹോദരങ്ങളുടെ ചോദ്യം ചെയ്യല്‍ തുടരുമെന്ന് പോലിസ് അറിയിച്ചു. അറസ്റ്റിലായ 22 കാരനായ വിദ്യാര്‍ത്ഥി ഡാറ്റ ആര്‍ക്കും വിറ്റിട്ടില്ലെന്ന് പോലിസ് വ്യക്തമാക്കി. കൊവിന്‍ ആപ്പിലെ വിവര ചോര്‍ച്ചയില്‍ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിനായിരുന്നു അന്വേഷണ ചുമതല. വിവര ചോര്‍ച്ച അതീവ ഗുരുതരമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോയത്.

വിവര ചോര്‍ച്ചയില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷത്ത് നിന്നടക്കം ആവശ്യം ശക്തമായിരുന്നു. കൊവിഡ് വാക്‌സീനേഷന്‍ സമയത്ത് നല്‍കിയ വ്യക്തി വിവരങ്ങള്‍ ടെലഗ്രാമിലൂടെ ചോര്‍ന്നത് ദേശസുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. വാക്‌സിനേഷന്‍ സമയത്ത് നല്‍കിയ പേര്, ആധാര്‍, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍, ജനന വര്‍ഷം, വാക്‌സീനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് ഹാക്ക് ഫോര്‍ ലേണ്‍ എന്ന ടെലഗ്രാം ബോട്ടിലൂടെ ചോര്‍ന്നത്.

ഒരു വ്യക്തി ഏത് വാക്‌സീനാണ് സ്വീകരിച്ചതെന്നും മറ്റൊരാള്‍ക്ക് അറിയാം. വ്യക്തികളുടെ ഫോണ്‍ നമ്പറോ ആധാര്‍ നമ്പറോ നല്‍കിയാല്‍ ഒറ്റയടിക്ക് മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. രാജ്യത്തെവിടെയിരുന്നും വിവരങ്ങള്‍ ചോര്‍ത്താം. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും, പ്രതിപക്ഷ നേതാക്കളുടെയും വിവരങ്ങള്‍ ഈ രീതിയില്‍ ലഭ്യമായതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *