പ്രിയ വര്‍ഗീസിന് ആശ്വാസ വിധി; അസോ. പ്രൊഫസര്‍ നിയമനം ശരിവച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

പ്രിയ വര്‍ഗീസിന് ആശ്വാസ വിധി; അസോ. പ്രൊഫസര്‍ നിയമനം ശരിവച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ പ്രിയ വര്‍ഗീസിന് ആശ്വാസ വിധി. നിയമനത്തിന് യോഗ്യതയില്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരിക്കുകയാണ്. പ്രിയ വര്‍ഗീസ് നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് കോടതി നടപടി. യുജിസിയുടെ ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഗവേഷണ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടര്‍ സേവന കാലയളവും അധ്യാപക പരിചയത്തില്‍ കണക്കാക്കാനാവില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. ഇത് വസ്തുതകള്‍ ശരിയായി മനസിലാക്കാതെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയ വര്‍ഗീസ് അപ്പീല്‍ നല്‍കിയത്. ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

2022 ആഗസ്റ്റ് 17 നാണ് പ്രിയാ വര്‍ഗീസിന്റെ അധ്യാപക നിയമനം ഗവര്‍ണ്ണര്‍ മരവിപ്പിച്ചത്. അസോ. പ്രൊഫസര്‍ നിയമനത്തിന് തയ്യാറാക്കിയ താല്‍ക്കാലിക റാങ്ക് പട്ടികയില്‍ ഒന്നാം പേരുകാരിയായ പ്രിയയ്ക്ക് യു.ജി.സി റെഗുലേഷന്‍സ് പ്രകാരം മതിയായ അധ്യാപന പരിചയമില്ലെന്നാരോപിച്ചുള്ള ഹര്‍ജിയിലാണ് 2022 നവംബര്‍ 17ന് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായത്. രണ്ടാം സ്ഥാനക്കാരനായ ചങ്ങനാശേരി എസ്.ബി കോളേജിലെ മലയാളം അധ്യാപകന്‍ ഡോ. ജോസഫ് സ്‌കറിയയാണ് ഹര്‍ജി നല്‍കിയത്. പ്രിയക്ക് മതിയായ യോഗ്യതയുണ്ടോയെന്ന് പരിശോധിച്ച് സവകലാശാല തീരുമാനമെടുക്കണമെന്നും പരിശോധന പൂര്‍ത്തിയാക്കി പട്ടിക പരിഷ്‌കരിച്ച ശേഷം മാത്രം തുടര്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍, നിയമനത്തിനുള്ള യോഗ്യത തീരുമാനിക്കേണ്ടത് വിദഗ്ധ സമിതിയാണെന്നാണ് പ്രിയ അപ്പീലില്‍ വാദിച്ചിരുന്നത്.

നീതി ലഭിച്ചതില്‍ സന്തോഷമെന്ന് പ്രിയ വര്‍ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതി വിധി പ്രതീക്ഷ നല്‍കുന്നു. താന്‍ ഇരയാക്കപ്പെടുകയായിരുന്നുവെന്നും കെ.കെ രാഗേഷിന്റെ ഭാര്യ ആയതിനാലാണ് ആരോപണമുയര്‍ന്നതെന്നും പ്രിയ പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയായിരുന്നുവെന്നും പ്രിയ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *