സെന്തില്‍ ബാലാജി ഇനി വകുപ്പില്ലാ മന്ത്രി; ഉത്തരവിറക്കി സര്‍ക്കാര്‍

സെന്തില്‍ ബാലാജി ഇനി വകുപ്പില്ലാ മന്ത്രി; ഉത്തരവിറക്കി സര്‍ക്കാര്‍

ചെന്നൈ: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരും. തമിഴ്‌നാട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ചികിത്സയിലാണെങ്കിലും മന്ത്രിയായി തുടരാമെന്ന് ഉത്തരവില്‍ പറയുന്നു. വകുപ്പില്ലാമന്ത്രിയായി തുടരാന്‍ സെന്തില്‍ ബാലാജിയെ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ നിരാകരിച്ചിരുന്നു. വകുപ്പില്ലാത്ത മന്ത്രിയായി സെന്തിലിന് തുടരാനാകില്ലെന്ന് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഗവര്‍ണറുടെ ഈ നിലപാടിനെ തള്ളിയാണ് സര്‍ക്കാര്‍ ഉത്തരവ്. സെന്തില്‍ ബാലാജി കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് കൈമാറുന്നതിനെ ഗവര്‍ണര്‍ ആര്‍.എന്‍ രവി അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ സെന്തില്‍ ക്രിമിനല്‍ നടപടികള്‍ നേരിടുകയാണ്. കൂടാതെ കേസില്‍ അറസ്റ്റിലായ സെന്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതായും ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്.
സെന്തില്‍ കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് തങ്കം തെന്നരശനും എക്സൈസ് വകുപ്പ് മുത്തുസ്വാമിക്കുമാണ് കൈമാറിയത്. അതിനിടെ സെന്തില്‍ ബാലാാജിയുടെ സഹോദരനും സമന്‍സ് അയച്ചു. ആദായനികുതി വകുപ്പാണ് അശോക് കുമാറിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച ചെന്നൈയിലെ ഐ.ടി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇഡി റെയ്ഡിന് മുന്‍പ് സെന്തില്‍ ബാലാജിയുടെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും സഹോദരന്റെ വീട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിര്‍ണായക രേഖകള്‍ കണ്ടെത്തിയതായാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അശോക് കുമാറിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *