ഒഡിഷ ട്രെയിന്‍ ദുരന്തം: സിഗ്നല്‍ പിഴവുകള്‍ സംബന്ധിച്ച മുന്നറിയിപ്പുകള്‍ പലതവണ അവഗണിച്ചതായി കണ്ടെത്തല്‍

ഒഡിഷ ട്രെയിന്‍ ദുരന്തം: സിഗ്നല്‍ പിഴവുകള്‍ സംബന്ധിച്ച മുന്നറിയിപ്പുകള്‍ പലതവണ അവഗണിച്ചതായി കണ്ടെത്തല്‍

ന്യൂഡല്‍ഹി: ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് അഴ്ചകള്‍ക്ക് മുന്‍പ് തന്നെ സിഗ്നലിങ്ങിലെ പിഴവുകള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി രേഖകള്‍. സിഗ്നലിങ് ജീവനക്കാരുടെ പ്രവര്‍ത്തനത്തിലെ അലംഭാവം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുവെന്നതാണ് ആഴ്ചകള്‍ മുന്‍പ് തന്നെ റെയില്‍വേ ബോര്‍ഡ് നല്‍കിയിരുന്നതായി രേഖകള്‍. ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി റെയില്‍വേ ബോര്‍ഡ് അംഗം (ഇന്‍ഫ്രാസ്ട്രക്ചര്‍) ആര്‍.എന്‍ ശങ്കര്‍ ഏപ്രിലിലാണ് സോണുകള്‍ക്ക് കത്തയച്ചത്. ജീവനക്കാര്‍ കുറുക്കുവഴി തേടുന്നതിനാല്‍ സിഗ്നല്‍ സംവിധാനത്തില്‍ പലപ്പോഴായി പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ഇത് സുരക്ഷ വീഴ്ചയ്ക്ക് വഴിവയ്ക്കുന്നുണ്ടെന്നുമായിരുന്നു മുന്നറിയിപ്പ്.

289 പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ ട്രെയിന്‍ അപകടത്തിന് കാരണം സിഗ്നലിങ് സംവിധാനത്തിലെ പിഴവാണെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനം. മെയില്‍ ട്രാക്കിലേക്ക് പോകാന്‍ സിഗ്നല്‍ ലഭിച്ച കോറമാണ്ഡല്‍ എക്‌സ്പ്രസ് ലൂപ്പ് ട്രാക്കിലേക്ക് പോയത് സിഗ്നലിങ് സംവിധാനത്തിലെ പിഴവെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇത് സാങ്കേതിക പിഴവാണോ ജീവനക്കാര്‍ക്ക് സംഭവിച്ച വീഴ്ചയാണോ എന്നതില്‍ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് റെയില്‍വേ ബോര്‍ഡംഗത്തിന്റെ കത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്. എന്നാല്‍, ഇപ്പോള്‍ പുറത്തുവന്ന കത്ത് മാസം തോറും നടത്തുന്ന സുരക്ഷാ പരിശോധനയുടെ ഭാഗം മാത്രമെന്നാണ് റെയില്‍വേയുടെ വിശദീകരണം.

സിഗ്നലിങ് ജീവക്കാര്‍ എളുപ്പ വഴികള്‍ സ്വീകരിച്ച് സുരക്ഷിതമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ ക്രോസിങ്ങുകളിലും സിഗ്നല്‍ പോയിന്റുകളിലും ഉണ്ടായ സുരക്ഷാ വീഴ്ചയെ കുറിച്ചാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. അറ്റകുറ്റപ്പണിക്ക് ശേഷം പോയിന്റുകളുടെ ശരിയായി പരിശോധിക്കാതെ സിഗ്നലിങ് ഗിയര്‍ പുനഃസ്ഥാപിക്കുക, തെറ്റായ രീതിയില്‍ വയര്‍ ഘടിപ്പിക്കുക എന്നീ കാര്യങ്ങളാണ് കത്തില്‍ എടുത്തു പറയുന്നത്. കോറമാണ്ഡല്‍ എക്സ്പ്രസ്, ബംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ്, നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിന്‍ എന്നിവ ഉള്‍പ്പെട്ട ഒഡിഷയിലെ ട്രെയിന്‍ അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതും സമാനമായ വീഴ്ചയാണ്.

‘ജീവനക്കാര്‍ എളുപ്പവഴി സ്വീകരിക്കല്‍’ എന്ന തലക്കെട്ടില്‍ അയച്ച കത്തില്‍, സിഗ്നല്‍ ജീവനക്കാര്‍ സ്ഥലത്ത് നേരിട്ട് എത്തി പരിശോധിക്കാതെയും ഓപ്പറേറ്റിങ് ജീവനക്കാരുമായി ഡിസ്‌കണക്ഷന്‍ റീകണക്ഷന്‍ എന്നിവ സംബന്ധിച്ച അറിയിപ്പുകള്‍ ശരിയായി കൈമാറ്റം ചെയ്യാതെയും സിഗ്നലുകള്‍ ക്ലിയര്‍ ചെയ്യുന്നു എന്ന് സൂചിപ്പിക്കുന്നു. കത്തില്‍ പരാമര്‍ശിച്ച അഞ്ച് സംഭവങ്ങള്‍ നടന്നത് ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ്. ലഖ്നൗ, കര്‍ണാടകയിലെ ഹൊസ്ദുര്‍ഗ, ലുധിയാന, മുംബൈയിലെ ഖാര്‍കോപര്‍, മധ്യപ്രദേശിലെ ബഗ്രതാവ് എന്നിവിടങ്ങളിലായിരുന്നു ഇവ. എല്ലാ സംഭവങ്ങളിലും സിഗ്നലിങ് കേബിളുകള്‍ മുറിച്ച് മാറ്റി തിരിച്ച് ബന്ധിപ്പിക്കും മുന്‍പ് ശരിയായി പരിശോധിച്ചിരുന്നില്ല. പോയിന്റുകള്‍ ലൂപ്പ് ലൈനിലേക്ക് പോകാനാണ് ഘടിപ്പിച്ചതെങ്കിലും സിഗ്നല്‍ പോയത് മെയിന്‍ ലൈനിലേക്കായിരുന്നു. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം കൃത്യമായ പരിശോധന നടത്താത്തതിനാല്‍ ചരക്ക് ട്രെയിന്‍ പാളം മാറി സഞ്ചരിക്കുന്ന സാഹചര്യവും ഉണ്ടായി.

‘ഈ രീതികള്‍ പ്രവര്‍ത്തന വ്യവസ്ഥയില്‍ വെള്ളം ചേര്‍ക്കലാണ്. ട്രെയിന്‍ ഗതാഗത സുരക്ഷയ്ക്ക് വീഴ്ച വരുത്തുന്നത് ഇത്തരം വീഴ്ചകളാണ്. ഈ പ്രവണതകള്‍ അവസാനിപ്പിക്കണം.’ എല്ലാ സോണല്‍ റെയില്‍വേ ജനറല്‍ മാനേജര്‍മാരെയും അഭിസംബോധന ചെയ്‌തെഴുതിയ കത്തില്‍ ശങ്കര്‍ വ്യക്തമാക്കി. ഒന്നര മാസം മുന്‍പ് ഇത്ര കൃത്യമായ മുന്നറിയിപ്പ് ലഭ്യമാക്കിയിട്ടും ഇടപെടല്‍ ഉണ്ടാകാത്തതാണ് ഒഡിഷയിലെ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *