‘മാധ്യമപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയതുകൊണ്ട് സത്യം മൂടിവയ്ക്കാനാകില്ല’; യെച്ചൂരി

‘മാധ്യമപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയതുകൊണ്ട് സത്യം മൂടിവയ്ക്കാനാകില്ല’; യെച്ചൂരി

ന്യൂഡല്‍ഹി: ട്വിറ്റര്‍ മുന്‍ മേധാവി ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ട് പൂട്ടിക്കാന്‍ സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്നായിരുന്നു ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തല്‍. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതു കൊണ്ട് സത്യം മറച്ചു വയ്ക്കാനാകില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

‘മാധ്യമങ്ങളെ അതിക്രൂരമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. വിയോജിപ്പുകളെ വിരട്ടുകയാണ്. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു. അവരെ അധിക്ഷേപിക്കുകയും കള്ളക്കേസുണ്ടാക്കി ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നു. എത്ര നിഷേധിച്ചാലും മാധ്യമങ്ങളുടെ ഉള്ളടക്കത്തില്‍ മോദി സര്‍ക്കാര്‍ കയ്യടക്കുന്നുണ്ടെന്നുള്ള കാര്യം മറയ്ക്കാനാകില്ല’- യെച്ചൂരി ട്വീറ്റ് ചെയ്തു.

എന്ത് ആരോപണം ഉയര്‍ത്തിയാലും നിഷേധിക്കുന്നു എന്ന സ്ഥിരം ശൈലിയില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ കര്‍ഷകരുടെ ഐതിഹാസിക സമരത്തെ സര്‍ക്കാര്‍ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് രാജ്യം കണ്ടതാണ്. ലാത്തി ചാര്‍ജ്, ജലപീരങ്കി എന്നിവകൊണ്ട് അവരെ നേരിട്ടത് കണ്ടതാണ്. 750 രക്തസാക്ഷികള്‍. മോദിക്ക് അവസാനം ഖേദിക്കേണ്ടിവന്നു എന്നും യച്ചൂരി ട്വീറ്റ് ചെയ്തു.

അതേസമയം കേരളത്തില്‍ എസ്എഫ്‌ഐ നേതാവിനെതിരെയുള്ള ആരോപണങ്ങള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സിപിഎം ഭരണത്തിന് കീഴിലുള്ള പോലീസ് കേസെടുക്കുകയും സംസ്ഥാന സെക്രട്ടറി അതിനെ ന്യായീക്കുകയും ചെയ്ത സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *