‘ തമിഴരെ ആദ്യം അംഗീകരിക്കൂ, എന്നിട്ട് മതി തമിഴനെ പ്രധാനമന്ത്രിയാക്കല്‍’: അമിത് ഷാക്കെതിരേ കനിമൊഴി

‘ തമിഴരെ ആദ്യം അംഗീകരിക്കൂ, എന്നിട്ട് മതി തമിഴനെ പ്രധാനമന്ത്രിയാക്കല്‍’: അമിത് ഷാക്കെതിരേ കനിമൊഴി

ചെന്നൈ: തമിഴന്‍ പ്രധാനമന്ത്രിയാകുന്നത് ഡി.എം.കെ മുടക്കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദത്തെ തള്ളി കനിമൊഴി എം.പി. ചരിത്രം വളച്ചൊടിക്കുന്നതിലും വ്യാജ പ്രചാരണത്തിലും ബി.ജെ.പി മിടുക്കരാണ്. തമിഴന്‍ പ്രധാനമന്ത്രിയാകുന്നത് ഡി.എം.കെ മുടക്കിയെന്ന വാദം തെറ്റാണെന്നും ഒരു തമിഴന്റെയും വഴി മുടക്കുന്നവരല്ല ഡി.എം.കെയെന്നും കനിമൊഴി പറഞ്ഞു. തമിഴരെ അംഗീകരിക്കുകയാണ് ബി.ജെ.പി ആദ്യം ചെയ്യേണ്ടത്. തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം അംഗീകരിക്കണം. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അവസരവും നികുതി വിഹിതവും ഉറപ്പാക്കൂ. എന്നിട്ട് മതി, തമിഴനെ പ്രധാനമന്ത്രി ആക്കുമെന്ന പ്രഖ്യാപനമെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി പ്രവര്‍ത്തകരുമായി അടച്ചിട്ട മുറിയില്‍ നടത്തിയ രഹസ്യചര്‍ച്ചയില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കളായ കെ.കാമരാജിനെയും ജി.കെ.മൂപ്പനാറിനെയും പ്രധാനമന്ത്രിയാകുന്നതില്‍ നിന്ന് ഡി.എം.കെ തടഞ്ഞുവെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനെതിരേ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

‘ബിജെപി നേതാവിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്തിനാണു ദേഷ്യമെന്നാണ്’ അമിത് ഷായോട് എം.കെ സ്റ്റാലിന്റെ ചോദ്യം. ‘അമിത് ഷായുടെ നിര്‍ദേശം ഞാന്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ നരേന്ദ്ര മോദിയോടുള്ള അദ്ദേഹത്തിന്റെ ദേഷ്യം എന്താണെന്ന് എനിക്കറിയില്ലെന്ന്’ സ്റ്റാലിന്‍ പരിഹസിച്ചു. തമിഴ്‌നാട്ടില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാകണം എന്ന ആശയം ബി.ജെ.പിക്കുണ്ടെങ്കില്‍, തെലങ്കാന ഗവര്‍ണറായ തമിഴിസൈ സൗന്ദരരാജനും കേന്ദ്രമന്ത്രി എല്‍. മുരുകനും ഉണ്ട്. അവര്‍ക്കു പ്രധാനമന്ത്രിയാകാനുള്ള അവസരം ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്- സ്റ്റാലിന്‍ പറഞ്ഞു.

അമിത്ഷായുടെ അവകാശവാദം നിരാകരിച്ച എം.കെ.സ്റ്റാലിന്‍, പ്രസ്താവന പരസ്യമാക്കാന്‍ അമിത് ഷായെ വെല്ലുവിളിച്ചു. തമിഴ്‌നാടിനെ കേന്ദ്രം തഴയുകയാണ്, വികസന പദ്ധതികള്‍ക്ക് പണം അനുവദിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടനാപരമായ കടമയാണെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *