മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ; അഞ്ച് വാഗ്ദാനങ്ങളുമായി കോൺഗ്രസ്

മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ; അഞ്ച് വാഗ്ദാനങ്ങളുമായി കോൺഗ്രസ്

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി കോണ്‍ഗ്രസ്. തിങ്കളാഴ്ച ജബല്‍പുര്‍ ജില്ലയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ വെച്ച് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര തുടക്കം കുറിച്ചു. 2023 നവംബറിലാണ് മധ്യപ്രദേശ് തിരഞ്ഞെടുപ്പ്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്സിൻ്റെ മുന്നൊരുക്കങ്ങൾ.

സംസ്ഥാനത്തെ എല്ലാ വനിതകള്‍ക്കും 1,500 രൂപ ധനസഹായം, ഓരോ വീട്ടിലേക്കും 500 രൂപയ്ക്ക് ഒരു എല്‍.പി.ജി. സിലിണ്ടര്‍, നൂറ് യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായും 200 യൂണിറ്റ് വൈദ്യുതി പകുതി വിലയ്ക്കും നല്‍കും, കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളും, പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും തുടങ്ങിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രിയങ്ക പ്രഖ്യാപിച്ചു.

ബിജെപി വെറും പ്രഖ്യാപനങ്ങൾ മാത്രമാണ് നടത്തുന്നത് എന്നും അവയൊന്നും നടപ്പാക്കില്ലെന്നും പ്രിയങ്ക പേരെടുത്ത് പറയാതെ വിമർശിച്ചു.

“അവര്‍ ഡബിള്‍ എന്‍ജിനെ കുറിച്ചും ട്രിപ്പിള്‍ എന്‍ജിനെ കുറിച്ചും പറയും. ഇത് തന്നെയാണ് അവര്‍ ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും പറഞ്ഞത്. എന്നാൽ സംസാരിക്കുന്നത് നിര്‍ത്തിയിട്ട് പ്രവര്‍ത്തിച്ചു കാണിക്കാന്‍ ജനങ്ങള്‍ അവരോടു പറഞ്ഞു”, പ്രിയങ്ക പറഞ്ഞു.

ഛത്തീസ്ഗഢിലും ഹിമാചല്‍ പ്രദേശിലും പാര്‍ട്ടി വാഗ്ദാനങ്ങൾ പാലിച്ചുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. എന്നാല്‍ ബി.ജെ.പി. കുതിരക്കച്ചവടം നടത്തി സര്‍ക്കാരിനെ വീഴ്ത്തി സ്വന്തം സർക്കാർ ഉണ്ടാക്കി. ജനവിധിയെ പണത്തിന്റെ ശക്തികൊണ്ട് കശക്കി എറിഞ്ഞു എന്നും പ്രിയങ്ക ആരോപിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *