ട്രെയിന്‍ ദുരന്തത്തിലെ മൃതദേഹങ്ങള്‍ സൂക്ഷിച്ച മുറികളിലേക്കില്ലെന്ന് കുട്ടികള്‍; ബാലാസോറിലെ സ്‌കൂള്‍ കെട്ടിടം പൊളിക്കും

ട്രെയിന്‍ ദുരന്തത്തിലെ മൃതദേഹങ്ങള്‍ സൂക്ഷിച്ച മുറികളിലേക്കില്ലെന്ന് കുട്ടികള്‍; ബാലാസോറിലെ സ്‌കൂള്‍ കെട്ടിടം പൊളിക്കും

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിലെ ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട യാത്രക്കാരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച ക്ലാസ് മുറികളിലേക്ക് തങ്ങള്‍ വരില്ലെന്ന് വിദ്യാര്‍ഥികള്‍. ഇതോടെ മൃതദേഹം സൂക്ഷിച്ച ആറ് ക്ലാസ് മുറികളും ഹാളും പൊളിക്കാന്‍ തീരുമാനമായി. ബഹനാഗ നോഡല്‍ ഹൈസ്‌കൂളിലെ കെട്ടിടമാണ് പൊളിക്കുക.

അപകടസ്ഥലത്തിന്റ 500 മീറ്റര്‍ അകലെയാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. 250-ഓളം മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ താല്‍ക്കാലിക കേന്ദ്രമായി സ്‌കൂള്‍ തെരഞ്ഞെടുക്കുകയായിരുന്നു. ആറ് ക്ലാസ് മുറികളിലും ഹാളിലുമാണ് മൃതദേഹങ്ങള്‍ കിടത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം കെട്ടിടം മുഴുവന്‍ അണുവിമുക്തമാക്കുകയും ചെയ്തു. എന്നാല്‍, പ്രേതബാധയടക്കം ആരോപിച്ചാണ് പലരും സ്‌കൂളിലെത്തില്ലെന്ന് അറിയിച്ചത്. ഭയവും അന്ധവിശ്വാസവും പ്രചരിപ്പിക്കരുതെന്ന് ബാലസോര്‍ കലക്ടര്‍ ദത്താത്രയ ഭൗസാഹേബ് ഷിന്‍ഡെ സ്‌കൂള്‍ സന്ദര്‍ശന വേളയില്‍ അഭ്യര്‍ത്ഥിച്ചു. യുവ മനസ്സുകളില്‍ ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണമെന്ന് നിര്‍ദ്ദേശിച്ചു. 65 വര്‍ഷമായി സ്‌കൂള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. അന്ധവിശ്വാസത്തിനല്ല, ശാസ്ത്രീയ ചിന്താഗതിക്കാണ് വഴികാട്ടേണ്ടത്. എന്നിരുന്നാലും, വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഗണിച്ച് സ്‌കൂള്‍ കെട്ടിടം പൊളിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.

ഓഫീസര്‍മാരുടെയും സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷമായിരിക്കും നടപടി. യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തി മുന്നോട്ട് പോകാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിദഗ്ധ കൗണ്‍സിലിംഗ് നല്‍കാനും തീരുമാനമുണ്ട്. അപകടത്തിന്റെ ആഘാതം വലിയ രീതിയിലാണ് കുട്ടികളെ ബാധിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ക്ലാസ് മുറികള്‍ പൊളിച്ച് പുതിയവ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്ന്പ്രധാനാധ്യാപിക പ്രമീള സ്വയിന്‍ പറഞ്ഞു. ജൂണ്‍ 16നാണ് വേനല്‍ക്കാല അവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *