മണിപ്പൂരില്‍ മരണം 98 ആയി, കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം; 310 പേര്‍ക്ക് പരുക്ക്, 4014 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

മണിപ്പൂരില്‍ മരണം 98 ആയി, കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം; 310 പേര്‍ക്ക് പരുക്ക്, 4014 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ഇംഫാല്‍: മണിപ്പൂരില്‍ തുടരുന്ന കലാപത്തില്‍ മരണം 98 ആയി. കലാപത്തില്‍ 310 പേര്‍ക്ക് പരുക്കേല്‍ക്കുകയും 4014 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കേന്ദ്രമന്ത്രി അമിത് ഷാ സമാധാന ചര്‍ച്ചകള്‍ക്കായി എത്തി. ആയുധങ്ങള്‍ താഴെ വയ്ക്കണമെന്ന അഭ്യര്‍ത്ഥന സ്വീകരിക്കുകയും നിരവധി പേര്‍ ആയുധങ്ങള്‍ ഏല്‍പ്പിച്ചെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ ഭൂരിഭാഗം ജില്ലകളിലും സംഘര്‍ഷങ്ങള്‍ അയഞ്ഞതിനാല്‍ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പിന്‍വലിച്ചു. 11 ജില്ലകളില്‍ കര്‍ഫ്യൂ ഇളവ് നല്‍കി
മണിപ്പൂരില്‍ കലാപം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജപ്പെട്ടെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പറഞ്ഞു. ഇതോടെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിന്റെ ഭാവി തുലാസിലായി. കുകി മെയ്തി വിഭാഗക്കാരായ എം.എല്‍.എമാരടക്കം മുഖ്യമന്ത്രിക്കെതിരെ അമിത്ഷായ്ക്ക് പരാതി നല്‍കി. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ വിലക്കയറ്റം രൂക്ഷമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുമ്പോള്‍ കടുത്ത പ്രതിഷേധം കാരണം ഗോത്ര വര്‍ഗ മേഖലകളില്‍ ഒപ്പം പോകാന്‍പോലും മുഖ്യമന്ത്രി ബിരേന്‍ സിംഗിനായിരുന്നില്ല. കലാപം തടയുന്നതില്‍ പരാജയപ്പെട്ട ബിരേന്‍ സിംഗിനെ സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് രണ്ട് മന്ത്രിമാരുള്‍പ്പടെ കുകി വിഭാഗത്തില്‍നിന്നുള്ള പത്ത് എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം അമിത്ഷായ്ക്ക് നിവേദനവും നല്‍കി. ഇതില്‍ 5 പേര്‍ ബി.ജെ.പി എം.എല്‍.എമാരാണ്. ബിരേന്‍ സിംഗ് പരാജയപ്പെട്ടെന്ന് ബി.ജെ.പി മണിപ്പൂര്‍ സെക്രട്ടറി പോക്കാം ഹോക്കിപും തുറന്നടിച്ചു. ബിരേന്‍ സിംഗിനോടുള്ള എതിര്‍പ്പ് പരസ്യമാക്കി നാല് ബി.ജെ.പി എം.എല്‍.എമാര്‍ നേരത്തെ വിവിധ സര്‍ക്കാര്‍ സ്ഥാനങ്ങളില്‍നിന്നും രാജിവച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പോലിസ് തങ്ങളെ ഏകപക്ഷീയമായി വെടിവച്ചുകൊല്ലുകയാണെന്നും, ബിരേന്‍ സിംഗിനെ സ്ഥാനത്തുനിന്നും നീക്കണമെന്നും കുകി വിഭാഗക്കാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മെയ്തി വിഭാഗക്കാരില്‍നിന്നും ബിരേന്‍ സിംഗിനുള്ള പിന്തുണ നാള്‍ക്കുനാള്‍ ഇടിയുകയാണ്.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ 25 ശതമാനം മെയ്തി വിഭാഗക്കാരുടെ പിന്തുണ മാത്രമാണ് ഇപ്പോള്‍ ബിരേന്‍ സിംഗിനുള്ളതെന്നാണ് എം.എല്‍.എമാര്‍ പറയുന്നത്. ഇതോടെയാണ് ബിരേന്‍ സിംഗിനെ നീക്കണോയെന്നതില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വവും ആലോചന തുടങ്ങിയത്. ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കേന്ദ്ര നേതൃത്വം വൈകാതെ അന്തിമ തീരുമാനമെടുത്തേക്കും. കലാപം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ചയുണ്ടാെയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിനും നേരത്തെ ലഭിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *