മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റല്‍ കേസ്: ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റല്‍ കേസ്: ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസില്‍ ലോകായുക്ത ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി. വിഷയം ലോകായുക്ത ഫുള്‍ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ജൂണ്‍ ആറിനാണ് ലോകായുക്തയുടെ വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നത്. കേസ് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ തന്നെ രണ്ടഭിപ്രായമുണ്ടെന്ന് അടക്കം വ്യക്തമാക്കിയാണ് ലോകായുക്ത രണ്ടംഗ ബെഞ്ച് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. ഇതിനെതിരേയാണ് ആര്‍. ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എസ്.വി ഭാട്ടി അധ്യക്ഷനായ ബെഞ്ചാണ് ലോകായുക്ത ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ചത്.

വിശദമായി വാദം കേട്ട ശേഷമാകും ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് കേസില്‍ വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും. നേരത്തെ ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമാണ് കേസ് വിശാലബെഞ്ചിന് വിട്ടത്. മന്ത്രിസഭാ തീരുമാനം ലോകായുക്തക്ക് പരിശോധിക്കാമോ എന്നതിലും കേസ് നിലനില്‍ക്കുമോ എന്നതിലുമാണ് രണ്ട് ജസ്റ്റിസുമാര്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടായത്. ഈ വിഷയങ്ങളിലൊന്നും ഐക്യത്തില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ ഫുള്‍ ബെഞ്ചിന് വിടുന്നുവെന്നാണ് വിധിയില്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി വൈകിയതിനാല്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിധി പ്രഖ്യാപനമുണ്ടായത്. അഴിമതിയും സ്വജനപക്ഷപാതവും തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന്‍ വഹിക്കുന്ന പദവി ഒഴിയേണ്ടിവരുമെന്ന ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരമുള്ള കേസാണ് മൂന്നംഗ ബെഞ്ചിന് വിട്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *