കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യല്‍; പരാതിക്കാരിയായ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യല്‍; പരാതിക്കാരിയായ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കോട്ടയം: വിവാദമായ കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസിലെ പരാതിക്കാരിയായ യുവതിയെ ഭര്‍ത്താവ് വീട്ടിലെത്തി വെട്ടിക്കൊന്നു. രാവിലെ മണര്‍കാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. ഭര്‍ത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പോലിസിനു മൊഴി നല്‍കി. അക്രമം നടത്തിയ ശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലിസ് അന്വേഷണം തുടങ്ങി.

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം 2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലില്‍ പിടിയിലായത്. ഭര്‍ത്താവ് തന്നെ മറ്റൊരാള്‍ക്കൊപ്പം പോകാന്‍ നിര്‍ബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ കൈമാറി ലൈംഗിക ചൂഷണം നടത്തുന്ന വലിയ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. നിരവധി പേര്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധവേഴ്ചയ്ക്കും ഇരയാക്കപ്പെട്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.
ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിണ് പോലിസ് ഏഴംഗ സംഘത്തെ പിടികൂടിയത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പോലിസിന് വിവരം ലഭിക്കുന്നത്. ഭാര്യമാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പരസ്പരം കൈമാറിയുള്ള ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചിരുന്നുവെന്നും പോലിസ് പറയുന്നു.

നേരത്തെ കായംകുളത്തും സമാനകേസുകളില്‍ നാലുപേര്‍ പിടിയിലായിരുന്നു. 2019-ലാണ് സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നല്‍കിയ പരാതിയിലാണ് അന്നും പ്രതികള്‍ പിടിയിലായത്. ഷെയര്‍ ചാറ്റ് ആപ്പ് വഴിയായിരുന്നു അന്ന് ഇടപാടുകള്‍ നടന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *