കന്നുകാലികളിലെ ബ്രൂസെല്ലോസിസ് രോഗ പ്രതിരോധകുത്തിവയ്പ്പ് തുടങ്ങി

കന്നുകാലികളിലെ ബ്രൂസെല്ലോസിസ് രോഗ പ്രതിരോധകുത്തിവയ്പ്പ് തുടങ്ങി

വാക്‌സിനേഷന്‍ യജ്ഞം മെയ് 15 മുതല്‍ 19 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് മാസത്തിനും എട്ട് മാസത്തിനും ഇടയിലുള്ള എല്ലാ പശുക്കുട്ടികള്‍ക്കും എരുമക്കുട്ടികള്‍ക്കുമുള്ള ബ്രൂസെല്ലോസിസ് രോഗപ്രതിരോധ കുത്തിവയ്പ്പ് തുടങ്ങി. മെയ് 15 മുതല്‍ 19 വരെയുള്ള അഞ്ച് ദിവസങ്ങളിലായി കുത്തിവയ്പ്പ് പൂര്‍ത്തീകരിക്കും. സംസ്ഥാനത്തെ എല്ലാ മൃഗാശുപത്രികളിലും വെറ്ററിനറി സബ് സെന്ററുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പാല്‍ സൊസൈറ്റികള്‍ എന്നിവയുടെ പരിസരങ്ങളിലും ഭവനസന്ദര്‍ശനം വഴിയും സൗജന്യ രോഗപ്രതിരോധ കുത്തിവയ്പ്പ് സേവനം ലഭിക്കും. മൃഗസംരക്ഷണ വകുപ്പിലെ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെയും അസിസ്റ്റന്റ് ഫീല്‍ഡ് ഓഫിസര്‍മാരെയും പ്രതിരോധ കുത്തിവയ്പ്പിനായി നിയോഗിച്ചതായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
ബ്രൂസെല്ല രോഗം മൃഗങ്ങളില്‍ വന്ധ്യത, ഗര്‍ഭഛിദ്രം, ഉല്‍പ്പാദനനഷ്ടം തുടങ്ങിയവയ്ക്ക് കാരണമാകും. രോഗബാധിതരായ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും രോഗം പടരുന്നത് കാരണമായേക്കാം. ഒറ്റത്തവണ കുത്തിവയ്പിലൂടെ പ്രതിരോധം സാധ്യമാകുമെന്നതിനാല്‍ കര്‍ഷകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 50,000 ത്തോളം കന്നുകുട്ടികളില്‍ കുത്തിവയ്പ്പ് എടുത്തിരുന്നു. ഈ വര്‍ഷം ആദ്യഘട്ട വാക്‌സിനേഷനില്‍ 1,20,000 ത്തോളം പശുക്കുട്ടികളിലും എരുമക്കുട്ടികളിലും കുത്തിവയ്പ്പ് നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള ബ്രൂസെല്ല പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തില്‍ എല്ലാ കര്‍ഷകരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *