വെടിനിര്‍ത്തല്‍ നീട്ടിയിട്ടും സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

വെടിനിര്‍ത്തല്‍ നീട്ടിയിട്ടും സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

ഖാര്‍ത്തും: വെടിനിര്‍ത്തല്‍ നീട്ടിയിട്ടും സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. 72 മണിക്കൂര്‍ കൂടിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. സൈന്യമാണ് ധാരണ ലംഘിച്ച് വെടിയുതിര്‍ത്തതെന്ന് അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് ആരോപിച്ചു. എന്നാല്‍ ആര്‍. എസ്. എഫാണ് ഒളിഞ്ഞുനിന്നുള്ള ആക്രമണം തുടരുന്നതെന്ന് സൈന്യവും തിരിച്ചടിച്ചു.

ആയുധങ്ങളുമായെത്തിയ ആര്‍. എസ്. എഫിന്റെ വാഹനങ്ങള്‍ സൈന്യം തകര്‍ത്തു. സുഡാന്‍ സെന്‍ട്രല്‍ ബാങ്കിന് തീയിട്ടതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. മൂന്നാഴ്ചയിലേറെയായി തുടരുന്ന ഏറ്റുമുട്ടലില്‍ നൂറുകണക്കിന് പേരാണ് ഇതിനോടകം മരിച്ചത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യയടക്കം വിവിധ രാജ്യങ്ങള്‍ സുഡാനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഓപ്പറേഷന്‍ കാവേരിക്ക് കീഴില്‍ സുഡാനില്‍ നിന്ന് 423 പേരെക്കൂടി ജിദ്ദയിലെത്തിച്ചു. ഐ. എന്‍. എസ് കപ്പലില്‍ 288 പേരും ഐ. എ. എഫ്. സി 130 ജെ വിമാനത്തില്‍ 135 പേരും ഞായറാഴ്ച ജിദ്ദയിലെത്തി. ഇതോടെ ഓപ്പറേഷന്‍ കാവേരിക്ക് കീഴില്‍ ജിദ്ദയിലെത്തിയവരുടെ എണ്ണം 2823 ആയി. 3400 ഇന്ത്യക്കാരാണ് സുഡാനിലുള്ളത്. ബാക്കിയുള്ളവരെയും ജിദ്ദയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. സൗദിയും യു. എ. ഇയും സുഡാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *