സുഡാനില്‍ 72 മണിക്കൂര്‍ വെടി നിര്‍ത്തല്‍; ഓപ്പറേഷന്‍ കാവേരി തുടരുന്നു

സുഡാനില്‍ 72 മണിക്കൂര്‍ വെടി നിര്‍ത്തല്‍; ഓപ്പറേഷന്‍ കാവേരി തുടരുന്നു

ഖാര്‍ത്തും: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ കുടുങ്ങിയ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി വെടിനിര്‍ത്തലിന് സമ്മതിച്ച് ഇരുപക്ഷവും. 72 മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അമേരിക്കയും സൗദിയും ഇടപെട്ട് രണ്ട് ദിവസമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തലിന് ഇരു പക്ഷവും സമ്മതിച്ചത്. ആഭ്യന്തരകലാപം ആരംഭിച്ച ശേഷം ഇത് മൂന്നാം തവണയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്.

സുഡാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷന്‍ കാവേരി തുടരുന്നു. ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ജിദ്ദയിലാണ് ഉള്ളത്. പോര്‍ട്ട് സുഡാനില്‍ നിന്നും ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേന വിമാനത്തില്‍ നാട്ടിലെത്തിക്കും. അഞ്ഞൂറ് ഇന്ത്യക്കാര്‍ പോര്‍ട്ട് സുഡാനില്‍ എത്തിയതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചിരുന്നു. സൈന്യത്തിന്റെ കപ്പലായ ഐ. എന്‍. എസ് സുമേധയില്‍ ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേനാ വിമാനത്തില്‍ നാട്ടിലെത്തിക്കാനാണ് തീരുമാനം.

സുഡാനിലെ ഖാര്‍ത്തൂമില്‍ വെടിയേറ്റ് മരിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി. ഖാര്‍ത്തൂമിലെ ഫ്‌ളാറ്റിന്റെ ബേസ്മെന്റിലായിരുന്നു കഴിഞ്ഞ ഒന്‍പത് ദിവസം ഇവര്‍ കഴിഞ്ഞിരുന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ശോഭ എന്ന സ്ഥലത്തേയ്ക്ക്‌ മാറിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *