ലാവ്ലിന്‍ കേസ് വീണ്ടും മാറ്റിവച്ചു; ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്മാറി

ലാവ്ലിന്‍ കേസ് വീണ്ടും മാറ്റിവച്ചു; ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്മാറി

അഞ്ച് മാസത്തിന് ശേഷമായിരുന്നു ഹര്‍ജി ഇന്ന് വീണ്ടും ലിസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ സുപ്രീം കോടതി കേസ് വീണ്ടും മാറ്റിവെച്ചു. കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്മാറി. കേസില്‍ ഹൈക്കോടതിയില്‍ വാദം കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സി.ടി രവികുമാര്‍ പറഞ്ഞു. താന്‍ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ച ജസ്റ്റിസ് പിന്നീട് പിന്മാറുകയായിരുന്നു. ഇദ്ദേഹം സ്വയം കാരണം വിശദീകരിച്ച് പിന്മാറുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയുമാണ് സുപ്രീം കോടതിക്ക് മുമ്പാകെയുളളത്.
കഴിഞ്ഞ 32 തവണയും പല കാരണങ്ങളാല്‍ പരിഗണിക്കപ്പെടാതിരുന്ന ഹര്‍ജി അഞ്ച് മാസത്തിന് ശേഷമായിരുന്നു ഇന്ന് വീണ്ടും ലിസ്റ്റ് ചെയ്തത്. നാലാം നമ്പര്‍ കോടതിയില്‍ ഇരുപത്തിയൊന്നാമത്തെ കേസായാണ് ഇന്ന് ലാവ്‌ലിന്‍ കേസ് ലിസ്റ്റ് ചെയ്തത്. ഹര്‍ജികള്‍ ജസ്റ്റിസുമാരായ എം ആര്‍ ഷാ, മലയാളിയായ സിടി രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതിനെതിരേ 2017 ഡിസംബറിലായിരുന്നു സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. 2018 ജനുവരിയില്‍ കോടതി നോട്ടീസ് അയച്ചു. പിന്നീട് പലവട്ടം കേസ് ലിസ്റ്റ് ചെയ്തെങ്കിലും പരിഗണിച്ചിരുന്നില്ല. അസുഖബാധിതനായതിനാല്‍ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റ അഭിഭാഷകന്‍ സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്തുനല്‍കിയിരുന്നു. കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *