ഗുസ്തി താരങ്ങളുടെ സമരം;  ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് മാറ്റി; രാഷ്ട്രീയ പിന്തുണ തേടി സമരക്കാര്‍

ഗുസ്തി താരങ്ങളുടെ സമരം;  ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് മാറ്റി; രാഷ്ട്രീയ പിന്തുണ തേടി സമരക്കാര്‍

ന്യൂഡല്‍ഹി: മെയ് ഏഴിന് നടക്കാനിരിക്കുന്ന ഗുസ്തി ഫെഡറഷന്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചു. ഗുസ്തി താരങ്ങള്‍ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കായിക മന്ത്രാലയം നിര്‍ദേശിച്ചതെന്നാണ് വിവരം. ബ്രിജ് ഭൂഷന്‍ ഇത്തവണ മത്സരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഫെഡറേഷന്‍ നിര്‍വാഹക സമിതി തെരഞ്ഞെടുപ്പ് നടത്താന്‍ താത്കാലിക സമിതി രൂപീകരിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് കായിക മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. താത്കാലിക സമിതി രൂപീകരിച്ച് 45 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണം. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ നിര്‍വാഹക സമിതിയുടെ ചുമതലകള്‍ താല്‍ക്കാലിക സമിതി വഹിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഗുസ്തി താരങ്ങളുടെ പരാതി അന്വേഷിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ അഭാവം ചൂണ്ടിക്കാട്ടിയിരുന്നു. ഗുസ്തി ഫെഡറേഷനും അംഗങ്ങളുമായി സുതാര്യമായ ബന്ധമില്ലെന്നും കണ്ടെത്തലുണ്ട്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് താത്കാലിക സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ ഗുസ്തി താരങ്ങള്‍ രംഗത്ത് വന്നു. റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനങ്ങളില്‍ എവിടെയും ലൈംഗിക പരാതിയെക്കുറിച്ച് പരാമര്‍ശമില്ലെന്നും ഫെഡറേഷന്റെ പ്രവര്‍ത്തനത്തിലെ സുതാര്യത മറ്റൊരു വിഷയമാണെന്നും താരങ്ങള്‍ പ്രതികരിച്ചു.

സത്യസന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്ന് വിനേഷ് ഫൊഗട് ജന്തര്‍ മന്തറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബ്രിജ് ഭൂഷണിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നതാണ് ആവശ്യം. മൂന്ന് ദിവസമായി എഫ്‌ഐ ആര്‍ എടുക്കാതായതോടെയാണ് കോടതിയെ സമീപിച്ചത്. ബിജെപി നേതാവായത് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്നുണ്ട്. പണത്തിന്റെയും അധികാരത്തിന്റയും ബലം ബ്രിജ് ഭൂഷണുണ്ട്. കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബ്രിജ് ഭൂഷണ് കഴിയുന്നുണ്ട്. ഇത്തവണ സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കും. കഴിഞ്ഞ പ്രതിഷേധത്തില്‍ പിന്തുണയുമായി എത്തിയവരെ മടക്കി അയച്ചതില്‍ മാപ്പ് ചോദിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെയും, കായിക താരങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നുവെന്നും താരങ്ങള്‍ പറഞ്ഞു.

രാജ്യത്തിനായി മെഡല്‍ നേടിയവര്‍ ധര്‍ണ ഇരിക്കേണ്ടി വരുന്നത് ഖേദകരമെന്ന് കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപേന്ദ്ര ഹൂഡ വിമര്‍ശിച്ചു. ഗുസ്തി താരങ്ങള്‍ക്ക് നീതി കിട്ടണം. ഗുസ്തി താരങ്ങള്‍ പിന്തുണ ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും നല്‍കും. കായിക താരങ്ങള്‍ക്കായി പോരാടുമെന്നും ഭൂപേന്ദ്ര ഹൂഡ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *