വിചാരണ തടവുകാരെ നഗ്നരാക്കി പരിശോധിക്കരുത് : സുപ്രധാന ഉത്തരവുമായി മുംബൈ പ്രത്യേക കോടതി

വിചാരണ തടവുകാരെ നഗ്നരാക്കി പരിശോധിക്കരുത് : സുപ്രധാന ഉത്തരവുമായി മുംബൈ പ്രത്യേക കോടതി

മുംബൈ: വിചാരണത്തടവുകാരനെ നഗ്‌നനാക്കി പരിശോധന നടത്തുന്നത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റവും മൗലികാവകാശ ലംഘനമാണെന്ന് മുംബൈ പ്രത്യേക കോടതിവിധി. നഗ്‌നരാക്കി പരിശോധിക്കുന്നതും അസഭ്യം പറയുന്നതും മനുഷ്യാവകാശ ലംഘനമെന്നും കോടതി. 1993 ലെ ബോംബെ സ്‌ഫോടന പരമ്പര കേസിലെ പ്രതിയാണ് കോടതിയെ സമീപിച്ചത്. ഒരോ തവണ കോടതിയില്‍ പോയി മടങ്ങിയെത്തുമ്പോഴും തുണി അഴിപ്പിച്ച് പരിശോധിക്കുന്നതായാണ് പരാതി.

വിചാരണ തടവുകാരെ നഗ്‌നനാക്കി പരിശോധിക്കുന്നതിന് പകരം സ്‌കാനറുകളും ഗാഡ്ജെറ്റുകളും ഉപയോഗിക്കണമെന്നും മുംബൈ ജയില്‍ അധികൃതരോട് കോടതി ഉത്തരവിട്ടു. പ്രതിക്കെതിരെ അസഭ്യം പറയുകയോ അമാന്യമായ ഭാഷ ഉപയോഗിച്ച് സംസാരിക്കുകയോ ചെയ്യരുത്. ഇത് ഉറപ്പാക്കാന്‍ സൂപ്രണ്ട് ബന്ധപ്പെട്ട സെര്‍ച്ചിംഗ് ഗാര്‍ഡുകള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. സ്‌പെഷ്യല്‍ ജഡ്ജി ബി. ഡി. ഷെല്‍ക്കെ ഉത്തരവില്‍ പറഞ്ഞു.

1993-ലെ സ്ഫോടനക്കേസ് പ്രതി അഹമ്മദ് കമാല്‍ ഷെയ്ഖിന്റെ പരാതിയിലായിരുന്നു ഉത്തരവ്. കോടതി നടപടികള്‍ക്ക് ശേഷം ജയിലിലേക്ക് തിരികെ കൊണ്ടുപോകുമ്പോഴെല്ലാം, മറ്റ് തടവുകാര്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും മുന്നില്‍ തന്നെ നഗ്‌നനാക്കിയ ശേഷം ജയില്‍ ഗേറ്റിലെ ഗാര്‍ഡുകള്‍ തന്നെ പരിശോധിക്കാറുണ്ടെന്ന് ഷെയ്ഖ് ആരോപിച്ചിരുന്നു. ഇത് അപമാനകരവും സ്വകാര്യതാ അവകാശത്തിന്റെ ലംഘനവുമാണെന്നാണ്  അപേക്ഷയില്‍ പറഞ്ഞത്. മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് ജഡ്ജ് ബി. ഡി. ഷെല്‍ക്കെ ഏപ്രില്‍ 10 നാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. വിശദമായ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

അതേസമയം, ഈ ആരോപണങ്ങളെല്ലാം ജയില്‍ സൂപ്രണ്ട് നിഷേധിച്ചിരുന്നു. പ്രതികളോട് ഇത്രയും മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ജയില്‍ അധികൃതരെ സമ്മര്‍ദത്തിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു തെറ്റായ ഹര്‍ജി നല്‍കിയതെന്നും ജയില്‍ സൂപ്രണ്ട് നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പരാതിക്കാരന്‍ പറയുന്നതില്‍ ചില കാര്യങ്ങള്‍ ശരിയാണെന്നും, നേരത്തെയും ഇത്തരം പരാതികള്‍ തടവുകാരില്‍ നിന്നുണ്ടായിട്ടുണ്ടെന്നും വിലയിരുത്തിയായിരുന്നു കോടതി ഉത്തരവ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *