വിവാദമായി മുഖ്യമന്ത്രിയുടെ ഇഫ്താര്‍; വിരുന്നില്‍ ലോകായുക്ത-ഉപലോകായുക്ത ന്യായാധിപര്‍

വിവാദമായി മുഖ്യമന്ത്രിയുടെ ഇഫ്താര്‍; വിരുന്നില്‍ ലോകായുക്ത-ഉപലോകായുക്ത ന്യായാധിപര്‍

തിരുവനന്തപുരം: വിവാദമായി മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്ന്. ലോകായുക്തയിലെയും ഉപലോകായുക്തയിലെയും ന്യായാധിപര്‍ വിരുന്നില്‍ പങ്കെടുത്തതാണ് വിവാദമായിരിക്കുന്നത്. ദുരിതാശ്വാസ നിധി ഫണ്ട് കേസ് പരിഗണനയിലിരിക്കെ വിരുന്നില്‍ പങ്കെടുത്തത് വഴി ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി കേസിലെ പരാതിക്കാരന്‍ ആര്‍.എസ് ശശികുമാര്‍ പറഞ്ഞു. വിരുന്നിനെ കുറിച്ചുള്ള സര്‍ക്കാറിന്റെ വാര്‍ത്താകുറിപ്പില്‍ ലോകായുക്തയുടെ പേര് വച്ചിരുന്നില്ല.

ചൊവ്വാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും പങ്കെടുത്തതിനെ ചൊല്ലിയാണ് വിവാദം. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്ക് ആശ്വാസമായ ഭിന്നവിധി അടുത്തിടെയാണ് ഇരുവരും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ചത്. കേസ് 12ന് ലോകായുക്ത ഫുള്‍ ബെഞ്ച് പരിഗണിക്കാനിരിക്കെ വിരുന്നിലെ ലോകായുക്തയുടെ സാന്നിധ്യത്തെയാണ് പരാതിക്കാരന്‍ ചോദ്യം ചെയ്യുന്നത്.

മുഖ്യമന്ത്രിയുടേയും ഗവര്‍ണറുടേയും സല്‍ക്കാരങ്ങളില്‍ ലോകായുക്ത പങ്കെടുക്കാറുള്ളത് പതിവാണെന്നും അനാവശ്യ വിവാദമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. പക്ഷേ മുഖ്യമന്ത്രിയുടെ വിരുന്നിലെ ലോകായുക്ത സാന്നിധ്യം പരമാവധി മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് വിവാദത്തെ ശക്തമാക്കുന്നു. പരിപാടിയെ കുറിച്ചുള്ള പി.ആര്‍.ഡി വാര്‍ത്താകുറിപ്പില്‍ പങ്കെടുത്തുവരുടെ പട്ടികയില്‍ ലോകായുക്തയുടെ പേര് ഇല്ല. ചാനലുകള്‍ക്ക് പി.ആര്‍.ഡി നല്‍കിയ ദൃശ്യങ്ങളിലും ലോകായുക്തയെ ഒഴിവാക്കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *