ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം: വയനാട്ടില്‍ ഡോക്ടറെ പിരിച്ചുവിട്ടു

ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം: വയനാട്ടില്‍ ഡോക്ടറെ പിരിച്ചുവിട്ടു

മാനന്തവാടി: ചികിത്സ കിട്ടാതെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ ഡോക്ടറെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പ്. വെള്ളമുണ്ട കാരാട്ടുക്കുന്ന് ആദിവാസി കോളനിയിലെ ബിനീഷ്, ലീല ദമ്പതികളുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് ചികിത്സ തേടിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ഡോക്ടറെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. കുട്ടിക്ക് ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് 22 നാണ് കുട്ടി മരിച്ചത്.

അനീമിയയും പോഷകാഹാരക്കുറവും ന്യൂമോണിയയുമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച കുഞ്ഞിന് മതിയായ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കടുത്ത പനിയുണ്ടായിരുന്ന കുട്ടിയെ പരിശോധനകള്‍ക്ക് വിധേയമാക്കിയില്ല. അഡ്മിറ്റ് ചെയ്യാതെ പനിക്കുള്ള മരുന്നുകള്‍ നല്‍കി വീട്ടിലേക്ക് മടക്കി അയച്ചു. തൊട്ടടുത്ത ദിവസം കുട്ടി മരിക്കുകയും ചെയ്തു.

വെള്ളമുണ്ട കുടുംബാരോഗ്യകേന്ദ്രത്തിലും കാരാക്കാമല ഹെല്‍ത്ത് സെന്ററിലും നേരത്തെ കുട്ടി ചികിത്സ തേടിയിരുന്നു. ഇവിടെയുള്ള ജീവനക്കാരും കുട്ടിയെ വേണ്ട രീതിയില്‍ പരിചരിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. വീട്ടില്‍ കുത്തിവയ്പ്പിനെത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരാണ് കുഞ്ഞിന്റെ ആരോഗ്യനില കണ്ട് മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിക്കണമെന്ന് കുടുംബത്തെ അറിയിച്ചത്. തുടര്‍ന്ന് ട്രൈബല്‍ വകുപ്പ് അനുവദിച്ച ആംബുലന്‍സില്‍ കുഞ്ഞിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഗൗരവത്തിലെടുത്തില്ല.

സംഭവത്തില്‍ വയനാട് ഡി.എം.ഒ പ്രാഥമിക അന്വേഷണം നടത്തി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വെള്ളമുണ്ട ഫാമലി ഹെല്‍ത്ത് സെന്ററിലെ രണ്ട് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ആശുപത്രിയിലെത്തിച്ചപ്പോള്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായത് കൊണ്ടാണ് മരുന്ന് നല്‍കി വീട്ടിലേക്ക് അയച്ചതെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ വാദം. ഇത് തൃപ്തികരമല്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഡോക്ടറെ പിരിച്ചുവിട്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *