‘ഭ്രഷ്ടാചാരി ബച്ചാവോ അഭിയാന്‍ ‘പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

‘ഭ്രഷ്ടാചാരി ബച്ചാവോ അഭിയാന്‍ ‘പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭ്രഷ്ടാചാരി ബച്ചാവോ അഭിയാന്‍ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സ്വയം അഴിമതി വിരുദ്ധനെന്ന് വിളിക്കുന്നത് മോദി നിര്‍ത്തണമെന്നായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. രാഹുല്‍ ഗാന്ധിക്കെതിരായ അയോഗ്യതയില്‍ പ്രതിപക്ഷ ഐക്യത്തെ വിമര്‍ശിച്ച് നരേന്ദ്രമോദിയുടെ ഭ്രഷ്ടാചാരി ബച്ചാവോ അഭിയാന്‍ (അഴിമതിക്കാരനെ സംരക്ഷിക്കുന്ന പദ്ധതി) പരാമര്‍ശത്തിനെതിരേയാണ് ഖാര്‍ഗെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ഇതിനൊപ്പം ഖാര്‍ഗെ മോദിയോട് മൂന്നു ചോദ്യങ്ങളും ചോദിച്ചു. രാഹുല്‍ഗാന്ധി ആവര്‍ത്തിച്ച ചോദ്യങ്ങള്‍ തന്നെയായിരുന്നു ഖാര്‍ഗെയും ഉയര്‍ത്തിയത്. അദാനിയുടെ ഷെല്‍ കമ്പനിയിലെ 20,000കോടി ആരുടേതാണ്? , ലളിത് മോദി,നീരവ് മോദി,മെഹുല്‍ ചോസ്‌കി,വിജയ് മല്യ,ജികിന്‍ മെഹ്ത, തുടങ്ങിയവരുടേതാണോ?  ഇത് നിങ്ങളുടെ അഴിമതിക്കാരനെ സംരക്ഷിക്കുന്ന പദ്ധതിയിലെ അംഗങ്ങള്‍ ആണോ? നിങ്ങളാണോ ഇതിന്റെ കണ്‍വീനര്‍? -ഖാര്‍ഗെ ചോദിച്ചു. എന്തുകൊണ്ടാണ് നിങ്ങളുടെ കര്‍ണാടക സര്‍ക്കാരിന് മേല്‍ നാല്‍പ്പത് ശതമാനം കമ്മീഷനെന്ന് ആരോപിക്കുന്നത് ?  മേഘാലയിലെ ഒന്നാം നമ്പര്‍ അഴിമതിയില്‍ നിങ്ങളുടെ സര്‍ക്കാരിന് പങ്കില്ലേ?ചത്തീസ്ഗഢിലേയും രാജസ്ഥാനിലേയും അഴിമതികളില്‍ ബിജെപി എംപിമാര്‍ക്ക് പങ്കില്ലേ എന്നും ഖാര്‍ഗെ ചോദിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരായ അയോഗ്യതയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ വിമര്‍ശിച്ച് നരേന്ദ്ര മോദി ഇന്നലെ രംഗത്തെത്തിയിരുന്നു. ചില പാര്‍ട്ടികള്‍ അഴിമതിക്കാരനെ സംരക്ഷിക്കുന്ന പദ്ധതി (ഭ്രഷ്ടാചാരി ബച്ചാവോ അഭിയാന്‍) തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. ഇന്ത്യയിലെ എല്ലാ അഴിമതി മുഖങ്ങളും ഇപ്പോള്‍ ഒരേ വേദിയില്‍ ഒത്തുചേരുകയാണ്. ഇന്ത്യ മഹത്തായ ഉയര്‍ച്ചകളില്‍ നില്‍ക്കുമ്പോള്‍, ഇന്ത്യക്കകത്തും പുറത്തുമുള്ള വിരുദ്ധ ശക്തികള്‍ ഒന്നിക്കുന്നത് സ്വാഭാവികമാണെന്നും മോദി പറഞ്ഞു.

ഇന്ത്യക്ക് ഭരണഘടനാ സ്ഥാപനങ്ങള്‍ നല്‍കിയ ശക്തമായ അടിത്തറയുണ്ട്. അതുകൊണ്ടാണ് അവ ആക്രമണത്തിനിരയാകുന്നത്. അവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. അഴിമതിക്കാര്‍ക്കെതിരെ അന്വേഷണ ഏജന്‍സികള്‍ നടപടിയെടുക്കുമ്പോള്‍, ഏജന്‍സികള്‍ ആക്രമിക്കപ്പെടുകയും ചോദ്യംചെയ്യപ്പെടുകയും ഉണ്ടാകുന്നു. കോടതിയാണ് എതിര്‍ വിധി പറയുന്നതെങ്കില്‍ അവയും ചോദ്യം ചെയ്യപ്പെടുന്നു. അഴിമതി സംരക്ഷിക്കല്‍ പദ്ധതി (ഭ്രഷ്ടാചാരി ബച്ചാവോ അഭിയാന്‍) നടത്താനാണ് ചില പാര്‍ട്ടികള്‍ ഒത്തുചേരുന്നതെന്ന് നിങ്ങള്‍ എല്ലാവരും കാണുന്നുണ്ടല്ലോ എന്നും മോദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഖാര്‍ഗെയുടെ രൂക്ഷ പ്രതികരണം വന്നിട്ടുള്ളത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *