കൊലക്കേസ് പ്രതിയെത്തേടി യു.പി യിലെത്തിയ ഹരിയാന പോലീസ് ടാസ്‌ക് ഫോഴ്‌സിനെ എറിഞ്ഞോടിച്ച് ഗ്രാമവാസികള്‍

കൊലക്കേസ് പ്രതിയെത്തേടി യു.പി യിലെത്തിയ ഹരിയാന പോലീസ് ടാസ്‌ക് ഫോഴ്‌സിനെ എറിഞ്ഞോടിച്ച് ഗ്രാമവാസികള്‍

ഷംലി: മോസ്റ്റ് വാണ്ടണ്ട് പട്ടികയിലുള്ള കൊലക്കേസ് പ്രതിയെ തേടി ഉത്തര്‍പ്രദേശിലെത്തിയ ഹരിയാന പൊലീസിനെ ഗ്രാമവാസികള്‍ എറിഞ്ഞോടിച്ചു. കല്ലും വടിയും ഉപയോഗിച്ചാണ് ഗ്രാമീണര്‍ പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം പൊലീസിന്റെ പക്കലുണ്ടായിരുന്ന ആയുധങ്ങളും ഗ്രാമീണരില്‍ ചിലര്‍ സ്വന്തമാക്കി. ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

ഹരിയാന പൊലീസിന്റെ ഏഴംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് സംഘത്തിന് നേരെയാണ് യു.പിയിലെ ഷംലിയില്‍ ആക്രമണമുണ്ടായത്. കൊലപാതകക്കേസില്‍ പ്രതിയായ മുഹമ്മദ് സബ്രുദ്ദീന്‍ എന്നയാളെ തേടിയാണ് പൊലീസ് എത്തിയത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 20000 രൂപയും പൊലീസ് പ്രഖ്യാപിച്ചിരുന്നു. പ്രതിയെ പിടികൂടി കൊണ്ടുപോകുന്നതിനിടെയാണ് ഗ്രാമവാസികളുടെ ആക്രമണമുണ്ടായത്.

കൊലപാതകം, ആയുധം കടത്ത് കേസുകളിലാണ് സബ്രുദ്ദീനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇയാളെ തേടി പൊലീസ് ഏറെക്കാലമായി തിരച്ചില്‍ തുടങ്ങിയിട്ട്. സബ്രുദ്ദീന്‍ ഉത്തര്‍പ്രദേശിലെ ഗ്രാമത്തിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം എത്തിയത്. എന്നാല്‍, തന്റെ അനുയായികളെയും സഹോദരന്മാരെയും ഉപയോഗിച്ച് പൊലീസിനെ തടയുകയായിരുന്നു.

ഗ്രാമീണര്‍ തന്നെ റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍, ഉദ്യോഗസ്ഥരില്‍ നിന്ന് ലോഡ് ചെയ്ത തോക്ക് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത് കാണാം. പൊലീസിന്റെ പക്കലുണ്ടായിരുന്ന എകെ 47 തോക്കും തട്ടിയെടുക്കാന്‍ ഗ്രാമീണര്‍ ശ്രമിച്ചു. ഒടുവില്‍ ഉത്തര്‍പ്രദേശ് പൊലീസ് സ്ഥലത്തെത്തിയാണ് ഹരിയാന പൊലീസിനെ രക്ഷിച്ചത്. തുടര്‍ന്ന് എന്‍കൗണ്ടറിലൂടെ മുട്ടിന് താഴെ വെടിവെച്ചാണ് സബ്രുദ്ദീനെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ നാല്‍പതോളം പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ ആറ് പേരെ അറസ്റ്റ് ചെയ്‌തെന്ന് ഷംലി പൊലീസ് എസ് പി അഭിഷേക് പറഞ്ഞു. ഇവരില്‍ നിന്ന് തോക്കും കണ്ടെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *