അയോഗ്യനാക്കിയത് 4 ലക്ഷത്തിലേറെ ഭൂരിപക്ഷത്തില്‍ ജനം ജയിപ്പിച്ച നേതാവിനെ: കോണ്‍ഗ്രസ്

അയോഗ്യനാക്കിയത് 4 ലക്ഷത്തിലേറെ ഭൂരിപക്ഷത്തില്‍ ജനം ജയിപ്പിച്ച നേതാവിനെ: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : മാനനഷ്ടക്കേസില്‍ സൂറത്ത കോടതി വിധിക്കു പിന്നാലെ രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ . രാഹുലിനെ അയോഗ്യനാക്കിയത് മോദി സര്‍ക്കാരിന്റെ അജണ്ടയാണെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. നാലുലക്ഷത്തിലേറെ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ വിജയിപ്പിച്ച ഒരു ജനപ്രതിനിധിയെയാണ് കേവലമൊരു കാരണം പറഞ്ഞ് അയോഗ്യനാക്കിയതെന്നും നിയമപോരാട്ടം തുടരുമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.

‘രാഹുലിനെ അയോഗ്യനാക്കാനുള്ള നീക്കമായിരുന്നു ബിജെപി തുടക്കം മുതല്‍ നടത്തിയിരുന്നത്. അദാനിക്കെതിരെ പ്രസംഗിച്ചത് മുതലാരംഭിച്ചതാണ് ഈ നീക്കം. ലണ്ടന്‍ പ്രസംഗത്തില്‍ മറുപടി നല്‍കാന്‍ രാഹുല്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. ഇനിയൊരിക്കലും ലോക്‌സഭയില്‍ സംസാരിക്കരുതെന്നതിനാലാണിപ്പോള്‍ അയോഗ്യനാക്കിയത്. മോദി സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെയെല്ലാം ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് രാഹുലിനെതിരായ നീക്കമെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ എന്തു ചെയ്താലും ആരും ചോദിക്കില്ലെന്ന സ്ഥിതിയായി’. എല്ലാ കാര്യത്തിലും ചോദ്യമുയര്‍ത്തിയതിനാല്‍ രാഹുലിനെ അയോഗ്യനാക്കി നിശബ്ദമാക്കാനുള്ള ശ്രമമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കോണ്‍ഗ്രസ്. കോടതി വിധി വന്ന 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യനാക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ന് രാവിലെയാണ് സൂറത്ത് കോടതിയുടെ ഉത്തരവ് ലോക്‌സഭാ സെക്രട്ടറിയേറ്റിന് കിട്ടിയത്. അതില്‍ സ്പീക്കര്‍ നിയമോപദേശം തേടിയതിന് ശേഷമാണ് രാഹുലിനെ അയോഗ്യനാക്കിയത്.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷനെയും അയോഗ്യനാക്കിയ വിവരം അറിയിച്ചിട്ടുണ്ട്.

വളരെ തിടുക്കപ്പെട്ടാണ് തീരുമാനം എടുത്തതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് അപ്പീല്‍ നല്‍കും. നിയമ പോരാട്ടത്തിനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയതായി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിന്റേത് ഒറ്റപ്പെട്ട സംഭവമല്ല, എന്നും പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം വേട്ടയാടുകയാണെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു.

എതിര്‍ ശബ്ദത്തെ മുഴുവന്‍ കേന്ദ്രം നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണെന്നും ജനാധിപത്യത്തെ കറുത്ത അധ്യായത്തിലേക്ക് കൊണ്ടുപോകുന്നുവെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റുകള്‍ മൂടിവയ്ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. മോദിയുടെ തെറ്റുകള്‍ക്കെതിരെ പ്രതികരിക്കുന്നവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നിശബ്ദരാക്കുന്നു. ഭാരത് ജോഡോ യാത്ര ബിജെപിക്ക് വെല്ലുവിളിയായി. അതോടെയാണ് രാഹുലിനെ കുരുക്കാനുള്ള ശ്രമം തുടങ്ങിയതെന്ന് ആരോപിപിച്ച കെ സി വേണുഗോപാല്‍, പാര്‍ലമെന്റിലെ രാഹുലിന്റെ ഏത് വാക്കാണ് മോശമായതെന്നും ചോദിച്ചു. രാഹുലിന്റെ ശബ്ദമുയര്‍ത്താന്‍ സമ്മതിക്കുന്നില്ലെന്നും അദ്ദംഹം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *