ജോലിക്ക് ഭൂമി കേസ്: തേജസ്വി യാദവിന്റെ വീട്ടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം തെളിവെടുപ്പ്

ജോലിക്ക് ഭൂമി കേസ്: തേജസ്വി യാദവിന്റെ വീട്ടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം തെളിവെടുപ്പ്

ന്യൂഡല്‍ഹി: ജോലിക്ക് ഭൂമി കൈപ്പറ്റിയ കേസില്‍ തേജസ്വി യാദവിന്റെ വീട്ടിലുള്‍പ്പെടെ 24 ഇടങ്ങളില്‍ ഇഡി പരിശോധന. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് തെളിവെടുപ്പ് നടക്കുന്നത്. പാറ്റ്‌ന, റാഞ്ചി, മുംബൈ, ബീഹാര്‍ തുടങ്ങിയ ഇടങ്ങളിലും തേജസ്വി യാദവിന്റെ ദില്ലിയിലെ വസതിയിലും പരിശോധന നടക്കുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച ലാലുപ്രസാദ് യാദവിന്റേയും ഭാര്യ റാബ്രി ദേവിയുടേയും വീടുകളില്‍ നടന്ന ഇ.ഡി പരിശോധനയെ ചോദ്യം ചെയ്ത് തേജസ്വി യാദവ് രംഗത്തെത്തിയിരുന്നു. 16 ഇടങ്ങളിലാണ് അന്ന് ഇ.ഡി പരിശോധന നടത്തിയത്. ബിജെപിക്കെതിരെ നില്‍ക്കുന്നവരെ ബുദ്ധിമുട്ടിക്കുകയും ബിജെപിയോട് സഖ്യമുണ്ടാക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് അന്വേഷണ ഏജന്‍സികള്‍ നടത്തുന്നതെന്ന് പരസ്യമായ കാര്യമാണെന്ന് തേജസ്വി യാദവ് പറഞ്ഞിരുന്നു.

2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ ജോലി നല്‍കിയതിന് പകരമായി കുറഞ്ഞ വിലയ്ക്ക് ലാലുവും കുടുംബാംഗങ്ങളും ഭൂമി തട്ടിയെടുത്തെന്നാണ് ആരോപണം. 2022 മേയിലാണ് സി.ബി.ഐ കേസെടുത്തത്. 15 ന് കേസ് ഡല്‍ഹി കോടതി പരിഗണിക്കും.
ലാലുപ്രസാദിനും ഭാര്യക്കും പുറമെ കേസില്‍ മക്കളായ മിസ, ഹേമ എന്നിവരുള്‍പ്പെടെ 12 പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *