അഡ്വ. ഷുക്കൂറിന്റെ വീടിനുനേരെ ആക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വീടിന് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി

അഡ്വ. ഷുക്കൂറിന്റെ വീടിനുനേരെ ആക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വീടിന് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി

കാസര്‍കോട്: അഡ്വ. ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പോലിസ് സംരക്ഷണം. ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. മുസ്ലിം പിന്തുടര്‍ച്ചവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് പൂര്‍ണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി ഇന്നലെ ഇദ്ദേഹം ഭാര്യ ഷീനയെ വീണ്ടും വിവാഹം കഴിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രര്‍ ഓഫീസില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം നടന്നത്. ലോക വനിതാ ദിനത്തില്‍ തങ്ങളുടെ പെണ്‍മക്കളെ സാക്ഷിയാക്കിയാണ് ദാമ്പത്യത്തിന്റെ 28ാം വര്‍ഷത്തില്‍ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തത്. ഷുക്കൂറിന്റേയും ഷീനയുടേയും മക്കളായ ഖദീജ ജാസ്മിന്‍, ഫാത്തിമ ജെബിന്‍, ഫാത്തിമ ജെസ എന്നിവരൊപ്പമെത്തിയായിരുന്നു ഷുക്കൂറും ഷീനയും രണ്ടാമതും വിവാഹിതരായത്. അഡ്വ.സജീവനും സി.പി.എം നേതാവായ വി.വി രമേശുമാണ് വിവാഹ രജിസ്റ്ററില്‍ സാക്ഷികളായി ഒപ്പുവച്ചത്.

പെണ്‍മക്കളുടെ അവകാശസംരക്ഷണത്തിനായി ആണ് മുസ്ലിം മതാചാരപ്രകാരം ആദ്യം വിവാഹിതരായ ഇരുവരും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരാകുന്നതും ഇതിനായി വനിതാ ദിനം തെരഞ്ഞെടുക്കുന്നതും. മുസ്‌ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥ മറികടക്കാനും തന്റെ സ്വത്തുക്കളുടെ അവകാശം പൂര്‍ണമായും പെണ്‍മക്കള്‍ക്ക് ലഭിക്കുന്നതിനും വേണ്ടിയാണ് സ്‌പെഷ്യല്‍ മാര്യേജ് നിയമപ്രകാരം വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നതെന്നും അഡ്വ. ഷുക്കൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുസ്‌ലിം പിന്തുടര്‍ച്ചാ നിയമപ്രകാരം ആണ്‍മക്കളുണ്ടെങ്കിലെ മുഴുവന്‍ സ്വത്തും കൈമാറാനാകൂ. ഷൂക്കൂറിനും ഷീനയ്ക്കും മൂന്ന് പെണ്‍മക്കളായതിനാല്‍ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഓഹരി മാത്രമാണ് മക്കള്‍ക്ക് കിട്ടുക. ബാക്കി സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഈയൊരു പ്രതിസന്ധി മറികടക്കാനാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും കല്യാണം കഴിക്കുന്നതെന്ന് അഡ്വ. ഷുക്കൂര്‍ പറയുന്നു. രണ്ട് തവണയുണ്ടായ കാര്‍ അപകടമാണ് ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കുകൂടി ആലോചനയെത്താന്‍ കാരണമായതെന്നും ഷുക്കൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

വിവാഹത്തെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ കൊലവിളി മുഴക്കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *