പ്രസവാവധിയും ആര്‍ത്തവ അവധിയും വിദ്യാര്‍ഥിനികള്‍ക്ക് അനുവദിച്ച് കേരള സര്‍വകലാശാല

പ്രസവാവധിയും ആര്‍ത്തവ അവധിയും വിദ്യാര്‍ഥിനികള്‍ക്ക് അനുവദിച്ച് കേരള സര്‍വകലാശാല

തിരുവനന്തപുരം: വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി കേരള സര്‍വകലാശാല. ആറ് മാസത്തെ പ്രസവാവധിയും ആര്‍ത്തവാവധി പരിഗണിച്ച് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജര്‍ വേണമെന്ന നിബന്ധനക്ക് പകരം 73 ശതമാനം ആക്കിയ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

ആറ് മാസം വരെ പ്രസവാവധിയെടുത്ത് അതിനുശേഷം വീണ്ടും അഡ്മിഷന്‍ എടുക്കാതെ കോളേജില്‍ പഠനം തുടരാമെന്നും ഇതിനായി മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച് പ്രിന്‍സിപ്പല്‍മാര്‍ക്ക് തന്നെ വിദ്യാര്‍ഥിനിക്ക് തുടര്‍പഠനം നടത്താന്‍ അനുമതി നല്‍കാമെന്നും ഇതിന് സര്‍വകലാശാലയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് കേരള സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകള്‍ക്കടക്കം ബാധകമായിരിക്കും.

അതേസമയം, ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ഇവ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലെയും വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചിരുന്നു.

വിദ്യാര്‍ഥിനികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍, ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടെങ്കില്‍ പരീക്ഷയെഴുതാമെന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സര്‍വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാര്‍ഥിനികള്‍ക്ക് ആശ്വാസമാകും എന്നതിനാലാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *