പോക്‌സോ കേസിലെ  പ്രതിയെ ജാമ്യത്തിലെടുക്കാന്‍ വ്യാജ നികുതി ശീട്ടുകള്‍ നല്‍കി; രണ്ടുപേര്‍ അറസ്റ്റില്‍

പോക്‌സോ കേസിലെ പ്രതിയെ ജാമ്യത്തിലെടുക്കാന്‍ വ്യാജ നികുതി ശീട്ടുകള്‍ നല്‍കി; രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: തൊട്ടില്‍പാലം പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ ഝാര്‍ഖണ്ഡ് സ്വദേശിയെ ജാമ്യത്തിലെടുക്കുന്നതിനായി വ്യാജ നികുതി ശീട്ടുകള്‍ നല്‍കി കോടതിയെ കബളിപ്പിച്ച പ്രതികളെ ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിന്‍ കീഴ് പുതുവല്‍ പുത്തന്‍ വീട്ടില്‍ സുധാ കുമാര്‍, കുടപ്പാ മൂട് റോഡരികത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. 2018ലാണ് കേസിനാസ്പദമായ സംഭവം.

തൊട്ടില്‍പാലം പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പ്രതിയായ ഝാര്‍ഖണ്ഡ് സ്വദേശിയായ നസറുദ്ദീന്‍ എന്നയാളെ ജാമ്യത്തില്‍ എടുക്കുന്നതിനായി പ്രതികള്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (പോക്‌സോ) കോഴിക്കോട് മുമ്പാകെ അസ്സലാണെന്ന വിധത്തില്‍ വ്യാജ രേഖകള്‍ ഹാജരാക്കി ജാമ്യക്കാരായി നിന്ന് ജാമ്യം വാങ്ങിച്ച് കോടതിയെ വഞ്ചിക്കുകയായിരുന്നു. കേസിലെ പ്രതി നസറുദ്ദീന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് പ്രതിക്കെതിരേ കോടതി വാറണ്ട് പുറപ്പെടുവിക്കുകയും ജാമ്യകാര്‍ക്കെതിരേ വില്ലേജ് ഓഫിസ് മുഖേനെ നടപടി സ്വീകരിക്കുന്നതിനുമായി വില്ലേജ് ഓഫിസുകളിലേക്ക് നോട്ടീസ് അയക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് രേഖകള്‍ വ്യാജമാണെന്ന് മനസിലായത്.

തുടര്‍ന്ന് നെടുമങ്ങാട് തഹസില്‍ദാര്‍ രേഖകള്‍ വ്യാജമാണെന്നുള്ള വിവരം കോടതിയെ അറിയിക്കുകയായിരുന്നു. കോടതിയുടെ പരാതിയില്‍ ടൗണ്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒളിവില്‍ കഴിയുന്ന പ്രതികളെ തിരുവനന്തപുരത്ത് വച്ചു പിടികൂടുകയുമായിരുന്നു. ഇവര്‍ക്കെതിരേ വഞ്ചിയൂര്‍ കോടതിയിലും സമാനമായ കേസുണ്ട്. പ്രതികളെ വ്യാജ രേഖകള്‍ നിര്‍മിക്കാന്‍ സഹായിച്ചവരെ കുറിച്ചും, പ്രതിക്ക് ജാമ്യത്തിനായി ഹാജരായ അഭിഭാഷകര്‍ക്ക് കേസില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിലും പോലിസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ടൗണ്‍ പോലിസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ബൈജു കെ.ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ജിബിന്‍ ജെ.ഫ്രെഡി, അബ്ദുള്‍ സലിം വി.വി, സീനിയര്‍ സി.പി.ഒമാരായ സജേഷ് കുമാര്‍, ഉദയ കുമാര്‍, സി.പി.ഒ അനൂജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *