നോളജ് സിറ്റി ലോഞ്ചിംഗ് പ്രഖ്യാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നോളജ് സിറ്റി ലോഞ്ചിംഗ് പ്രഖ്യാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നോളജ് സിറ്റി: മര്‍കസ്‌നോളജ് സിറ്റിയുടെ ഔപചാരിക ലോഞ്ചിംഗ് പ്രഖ്യാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ‘സിവിലിസ്’ എന്ന പേരില്‍ വൈവിധ്യമാര്‍ന്ന ഇരുപതിന പരിപാടികളോടെയാണ് ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ലോഞ്ചിംഗ് നടക്കുന്നത്. നൂറിലധികം ഏക്കര്‍ സ്ഥലത്തായി 2,000 കോടിയുടെ പദ്ധതികളാണ് നോളജ് സിറ്റിയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ് (സംയോജിത നഗര പദ്ധതി) എന്ന രാജ്യത്തെ തന്നെ വേറിട്ട ആശയമായ പദ്ധതിയാണിത്. വിദ്യാഭ്യാസം, സംസ്‌കാരം, പാര്‍പ്പിടം, വാണിജ്യം, ആരോഗ്യം എന്നിവയെ സമന്വയിപ്പിക്കുന്ന നഗര മാതൃകയാണ് നോളജ് സിറ്റി യാഥാര്‍ഥ്യമാക്കിയത്. നിലവില്‍, മെഡിക്കല്‍ കോളജ്, ലോ കോളജ്, ഗ്ലോബല്‍ സ്‌കൂള്‍, ടെക്‌നോളജി സെന്റര്‍, മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഫിനിഷിംഗ് സ്‌കൂള്‍, ലൈബ്രറി, റിസര്‍ച്ച് സെന്റര്‍, ക്വീന്‍സ് ലാന്‍ഡ് അടക്കം നിരവധി വിദ്യാഭ്യാസ സംരംഭങ്ങള്‍ നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

‘ലോഞ്ചിംഗ് ഇയര്‍’ പരിപാടികളുടെ ആരംഭമായി മാര്‍ച്ച് നാലിന് വൈകുന്നേരം നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ക്ലൈമറ്റ് ചെയ്ഞ്ച് ആക്ഷന്‍ സമ്മിറ്റിന്റെ ഭാഗമായ ‘മലൈബാര്‍ ക്ലൈമറ്റ് ആക്ഷന്‍ പ്ലാന്‍ പരിസ്ഥിതി സംരക്ഷണ പ്രഖ്യാപനം’, കേരള ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു ‘ഡിജിറ്റല്‍ സ്‌പേസ് ലോഞ്ചിങ്’ , ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ‘ നോളജ് സിറ്റി ഡെസ്റ്റിനേഷന്‍ ടൂറിസം ലോഞ്ചിങ്’, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ‘പ്രാദേശിക വികസന പദ്ധതി സമര്‍പ്പണം’, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ‘നോളജ് സിറ്റി സ്റ്റാര്‍ട്ടപ്പ് പദ്ധതി സമര്‍പ്പണം’ എന്നിവ നിര്‍വഹിക്കും.

എം.എല്‍.എ മാരായ ടി.സിദ്ധീഖ്, ഡോ. എം.കെ മുനീര്‍, പി.ടി.എ റഹീം, ലിന്റോ ജോസഫ്, സച്ചിന്‍ ദേവ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും. സയ്യിദ് അലി ബാഫഖി, സി.മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, ഡോ. അബ്ദുല്‍ ഹകിം അസ്ഹരി, ഡോ. സലാം മുഹമ്മദ് തുടങ്ങിയവരും കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വിവിധ തൃതല പഞ്ചായത്ത്തല ഉന്നതര്‍, ഉദ്യോഗസ്ഥര്‍, പണ്ഡിതന്മാര്‍, നേതാക്കള്‍, മഹല്ല് നേതൃത്വം, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *